വാഷിങ്ടൺ: ട്വിറ്ററും ഫേസ്‌ബുക്കും യൂ ട്യൂബും വിലക്കിയതോടെ ജനങ്ങളോട് സംവദിക്കാൻ സ്വന്തമായി സമൂഹ മാദ്ധ്യമം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വരും മാസങ്ങളിൽ ട്രംപ് സ്വന്തം സമൂഹ മാദ്ധ്യമം പുറത്തിറക്കുമെന്നാണ് വിവരം.
അമേരിക്കൻ പൗരൻമാരോട് ട്രംപ് സംവദിക്കുക പുതിയ മാദ്ധ്യമത്തിലൂടെ ആയിരിക്കും. കാപ്പിറ്റൽ കലാപവുമായി ബന്ധപ്പെട്ടായിരുന്നു ഫേസ്ബുക്ക്, ട്വിറ്റർ, യൂ ട്യൂബ് എന്നിവ ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്. മുൻ അമേരിക്കൻ പ്രസിഡണ്ടിന്റെ സന്ദേശം എല്ലാവർക്കും എത്തിക്കുന്നതിനായി ഒരു സമൂഹ മാദ്ധ്യമം സ്വന്തമാക്കുമെന്നും എല്ലാ ആളുകൾക്കും പേടികൂടാതെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും ഇതിലൂടെ അവസരം ഒരുക്കുമെന്നും ന്യൂസ് മാക്‌സ് ടിവി റിപ്പോർട് ചെയ്‌തു.
രണ്ട് മൂന്ന് മാസത്തിനുള്ളിൽ തന്നെ ട്രംപ് സോഷ്യൽ മീഡിയയിലേക്ക് തിരികെയെത്തുമെന്ന് മുൻ ഉപദേഷ്‌ടാവ് ജാസൻ മില്ലർ പറഞ്ഞിരുന്നു. ഗെയിം മുഴുവൻ ട്രംപ് മാറ്റിമറിക്കുമെന്നും അദ്ദേഹം എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് കാണാൻ എല്ലാവരും കാത്തിരിക്കുകയാണെന്നും മില്ലർ പറഞ്ഞു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് സ്വന്തം പ്‌ളാറ്റ്‌ഫോമിലൂടെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
ട്രംപ് പോസ്‌റ്റ് ചെയ്യുന്ന ട്വിറ്റുകളെല്ലാം എല്ലായ്‌പ്പോഴും വിവാദങ്ങളിലാണ് അവസാനിക്കാറുള്ളത്. അക്രമം പ്രോൽസാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പലപ്പോഴും ട്രംപിന്റെ ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. കൂടാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണവും ട്രംപിനെതിരെ ഉയർന്നിരുന്നു. ഇതിന് പുറമെ ജനുവരി ആറിന് നടന്ന യുഎസ് കാപ്പിറ്റൽ കലാപത്തെ പ്രോൽസാഹിപ്പിക്കുന്ന ട്വീറ്റുകൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ ബാൻ ചെയ്യുകയും ചെയ്‌തിരുന്നു. 88 മില്യൺ ഫോളോവേഴ്‌സ് ആയിരുന്നു ട്വിറ്ററിൽ ട്രംപിന് ഉണ്ടായിരുന്നത്.
Also Read: പ്രധാനമന്ത്രിക്ക് എതിരെ തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ പ്രതിഷേധം; 60 പേർ അറസ്‌റ്റിൽ