ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ പ്രതിഷേധം. കർഷകരും മറ്റു സംഘടനകളും മോദിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ ഗോ ബാക്ക് മോദി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചവരെ കോയമ്പത്തൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. 10 സ്‌ത്രീകളടക്കം 60 പേരെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. പ്ളക്കാർഡുകളും കറുത്ത കൊടികളും ഉയർത്തിയായിരുന്നു പ്രതിഷേധം.
ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധത്തിൽ ശ്രീലങ്കക്ക് എതിരെ യുഎസ് കൗൺസൽ പ്രമേയം പാസാക്കിയപ്പോൾ അയൽരാജ്യമായ ഇന്ത്യ വിട്ടുനിന്നതിന് എതിരേയായിരുന്നു പ്രതിഷേധം. മോദിയുടെയും ശ്രീലങ്കൻ നേതാവ് മഹിന്ദ രാജപക്‌സെയുടെയും ചിത്രങ്ങൾ പതിച്ച് മോദി എഗൈൻസ്‌റ്റ് തമിഴ് എന്നെഴുതിയ പ്ളക്കാർഡുകളും പ്രതിഷേധക്കാർ മോദിക്കെതിരെ ഉയർത്തി.
തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷൻ എൽ മുരുകന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ചൊവ്വാഴ്‌ച രാവിലെ മോദി ധരാപുരത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം. ധരാപുരത്ത് കർഷകരും മോദിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൂടാതെ ഡെൽഹിയുടെ അതിർത്തികളിൽ സമരം നയിക്കുന്ന കർഷകർക്ക് പ്രതിഷേധക്കാർ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്‌തു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്‌ച മോദിയുടെ പ്രചാരണം. പാലക്കാട്ടെ പ്രചാരണ പരിപാടികൾക്ക് ശേഷമാകും മോദി തമിഴ്‌നാട്ടിലേക്ക് തിരിക്കുക.
Read also: ഖുര്‍ആന്‍ പഠിപ്പിച്ചാൽ മാത്രം പെന്‍ഷന്‍; വർഗീയത പറഞ്ഞ് ബി ഗോപാലകൃഷ്‍ണൻ