വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗാസയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. താൻ അധികാരമേറ്റെടുക്കുന്നതിന് മുൻപ് ഇത് നടന്നിരിക്കണമെന്നും ട്രംപ് ഹമാസിന് താക്കീത് നൽകി.
”എല്ലാവരും സംസാരിക്കുന്നത് ഗാസയിൽ മനുഷ്യത്വരഹിതമായും ക്രൂരമായും ബന്ദികളാക്കിയവരെ കുറിച്ചാണ്. സംസാരം മാത്രമേയുള്ളൂ, നടപടികൾ ഉണ്ടാകുന്നില്ല. എന്നാൽ, ഞാൻ പറയട്ടെ, യുഎസ് പ്രസിഡണ്ടായി ചുമതലയേൽക്കുന്ന 2025 ജനുവരി 25ന് മുൻപ് ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിച്ചില്ലെങ്കിൽ മധ്യപൂർവദേശം വൻ പ്രത്യാഘാതം നേരിടേണ്ടി വരും. മനുഷ്യരാശിക്കെതിരെ ഇത്തരം നിഷ്‌ഠൂര പ്രവർത്തനങ്ങൾ നടത്തുന്നവർ വലിയ വില നൽകേണ്ടി വരും. എത്രയും പെട്ടെന്ന് ബന്ദികളെ മോചിപ്പിക്കുക”- ട്രംപ് കുറിച്ചു.
ട്രൂത്ത് എന്ന സാമൂഹികമാദ്ധ്യമ പ്ളാറ്റ്‌ഫോമിലൂടെയായിരുന്നു ട്രംപിന്റെ അന്ത്യശാസനം. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇതുവരെ ട്രംപിന്റെ വാക്കുകളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ, പ്രസിഡണ്ട് യിസാക് ഹെർസോഗ് ട്രംപിന് എക്‌സ് പ്ളാറ്റുഫോമിലൂടെ നന്ദി അറിയിച്ചു.
2023 ഒക്‌ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിൽ ആക്രമണം ആരംഭിച്ചത്. ഏറ്റുമുട്ടലിൽ 1208 ഇസ്രയേൽ പൗരൻമാർ കൊല്ലപ്പെട്ടതായാണ് എഎഫ്‌പിയുടെ റിപ്പോർട്. ആക്രമണത്തിനിടെ ഹമാസ് 251 പേരെ ബന്ദികളാക്കിയതായാണ് വിവരം. ഇവരിൽ കുറേപ്പേർ മരിച്ചുവെന്നും 97 പേർ ഗാസയിൽ ഉണ്ടെന്നുമാണ് സൂചന.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’