തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇരട്ട വോട്ട് സ്‌ഥിരീകരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം കൂടുതൽ ശക്‌തമാവുകയാണ്. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് ചില രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളിൽ നിന്ന് പരാതി ലഭിച്ചിരുന്നു.
ഇതിൽ ജില്ലാ കളക്‌ടർമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ ഒരു പരിധിവരെ വാസ്‌തവമാണെന്ന് തെളിഞ്ഞു. ആയിരക്കണക്കിന് വ്യാജവോട്ടുകൾ കണ്ടെത്തിയെന്നും ടിക്കാറാം മീണ വ്യക്‌തമാക്കി.
‘ഇരട്ടവോട്ട് കാലാകാലമായുള്ള പ്രശ്‌നമാണ്. പലസ്‌ഥലങ്ങളിലും ബിഎൽഒമാർ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണം. കാസർകോട് കുമാരി എന്ന പേരിൽ അഞ്ച് കാർഡ് കണ്ടെത്തി. ഇതിൽ നാലെണ്ണം നശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു’ അദ്ദേഹം പറഞ്ഞു.
‘പോളിംഗ് ബൂത്തിൽ പാർട്ടികൾ പലപ്പോഴും ഇലക്ഷൻ ഏജന്റുകളെ കിട്ടാറില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ പാർട്ടികൾക്ക് വേണമെങ്കിൽ വോട്ടർമാരെ തന്നെ ഇലക്ഷൻ ഏജന്റായി നിയോഗിക്കാം. ഇരട്ടവോട്ട്, കള്ളവോട്ട് സംബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും അന്വേഷണം നടത്തും.’ ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read Also: ചിഹ്‌നത്തിൽ തീരുമാനമായി ; ജോസഫ് വിഭാഗത്തിന് ‘ട്രാക്‌ടർ ഓടിക്കുന്ന കർഷകൻ’, പിസി ജോർജിന് ‘തൊപ്പി’