തിരുവനന്തപുരം: സ്‌ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്‌ത്രീധനത്തിന് എതിരെ ഗാന്ധിയന്‍ സംഘടനകൾ സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ പങ്ക് ചേര്‍ന്ന് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന വിവാഹങ്ങളില്‍ സ്‌ത്രീധനം ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.
ആദ്യം രാജ്ഭവനില്‍ ഉപവാസമിരുന്ന ഗവര്‍ണര്‍ വൈകുന്നേരത്തോടെ ഗാന്ധിഭവനിലെത്തി സമരത്തില്‍ നേരിട്ട് ഭാഗമായി. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കും മുന്‍പ് വിദ്യാർഥികളില്‍ നിന്ന് സ്‌ത്രീധന വിരുദ്ധ സത്യവാങ്മൂലം വാങ്ങണമെന്നും അത് ലംഘിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റ് തിരിച്ചെടുക്കണമെന്നും ഗവർണർ വ്യക്‌തമാക്കി.
ഒരു സാമൂഹിക വിഷയം ഉയര്‍ത്തി സംസ്‌ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ സമരമുഖത്തേക്ക് ഇറങ്ങുന്നത് ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. അതേസമയം, വിഷയം രാഷ്‌ട്രീയമായി പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തു. സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ക്ക് പരസ്യമായി ഉപവസിക്കേണ്ടി വന്നതിന് ഉത്തരവാദി സംസ്‌ഥാന സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ക്ക് തന്നെ സമരമുഖത്ത് നേരിട്ടിറങ്ങേണ്ടി വന്നതെന്നും ആഭ്യന്തര വകുപ്പിന്റെ അതീവ ഗുരുതരമായ വീഴ്‌ചകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും സുധാകരൻ ആരോപിച്ചു.
Read also: വാക്‌സിൻ ലഭിക്കുന്നില്ലെന്ന പരാതി അടിസ്‌ഥാന രഹിതം; കേന്ദ്ര ആരോഗ്യമന്ത്രി