ന്യൂഡെൽഹി: കേന്ദ്രത്തിൽ നിന്ന് കൃത്യമായി വാക്‌സിൻ ലഭിക്കുന്നില്ലെന്ന സംസ്‌ഥാനങ്ങളുടെ ആരോപണത്തിന് എതിരെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജൂലായിൽ ഓരോ സംസ്‌ഥാനത്തിനും ലഭ്യമാക്കുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം സംബന്ധിച്ച് മുൻകൂട്ടി കൃത്യമായ വിവരം കൈമാറിയിരുന്നു. ഇപ്പോൾ വിവിധ രാഷ്‌ട്രീയ നേതാക്കൾ ഉന്നയിക്കുന്നത് അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങൾ മാത്രമാണെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുകയും, അവരിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു മാണ്ഡവ്യയുടെ വിമർശനം. വാക്‌സിൻ ലഭ്യത സംബന്ധിച്ച് സംസ്‌ഥാന സർക്കാരുകൾ അയച്ച കത്തുകൾ കിട്ടി. കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാത്തത് കൊണ്ടാണ് ഈ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ജൂണിൽ 11.46 കോടി ഡോസ് വാക്‌സിൻ സംസ്‌ഥാനങ്ങൾക്ക് കൈമാറിയിരുന്നു. ജൂലായിൽ അത് 13.50 കോടി ഡോസ് ആക്കി ഉയർത്തിയിട്ടുണ്ട്.
ജൂലായിൽ ഓരോ സംസ്‌ഥാനങ്ങൾക്കും എത്ര ഡോസ് വാക്‌സിൻ വീതം ലഭിക്കും എന്ന് അറിയിച്ചിരുന്നു. ഇതിൽ ആദ്യ ഡോസ്, രണ്ടാം ഡോസ് എന്നിവയുടെ എണ്ണവും പിന്നീട് അറിയിച്ചിരുന്നു. വാക്‌സിൻ എത്ര അളവിൽ എപ്പോൾ കിട്ടും എന്നത് സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് വ്യക്‌തമായ ധാരണയുണ്ടായിരുന്നു. ജില്ലാടിസ്‌ഥാനത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെയും, തിരക്ക് നിയന്ത്രിച്ചും കാര്യങ്ങൾ ക്രമീകരിക്കാൻ ഇത് സഹായകമായിരുന്നു.
ഇത്രയും വിവരങ്ങൾ കൃത്യമായി നൽകിയിട്ടും എന്തുകൊണ്ടാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് മുന്നിലുണ്ടായ വലിയ തിരക്ക് നിയന്ത്രിക്കാൻ സംസ്‌ഥാനങ്ങൾക്ക് കഴിയാതെ വന്നതെന്നും മാണ്ഡവ്യ ചോദിച്ചു. കേന്ദ്രം വാക്‌സിൻ ലഭ്യമാക്കുന്നില്ലെന്ന വിമർശനവുമായി ഡെൽഹി, മഹാരാഷ്‌ട്ര, ഒഡീഷ തുടങ്ങിയ സംസ്‌ഥാനങ്ങൾ നേരത്തെ രംഗത്തു വന്നിരുന്നു.
Read Also: ബംഗാളിലെ തിരഞ്ഞെടുപ്പ്; സുവേന്ദു അധികാരിക്ക് നോട്ടീസ്