ലഖ്‌നൗ: തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി ഡോ. കഫീല്‍ ഖാന്‍. സര്‍ക്കാര്‍ തനിക്കെതിരെ ആരോപിച്ചിരുന്ന മെഡിക്കല്‍ അശ്രദ്ധ, അഴിമതി എന്നീ കുറ്റങ്ങളില്‍ ക്‌ളീന്‍ചിറ്റ് കിട്ടിയിട്ടും തന്നെ പിരിച്ചു വിട്ടിരിക്കുകയാണെന്ന് കഫീൽ ഖാൻ പറഞ്ഞു.
“സര്‍ക്കാര്‍ ഓക്‌സിജന്‍ വിതരണം ചെയ്യാത്തതുകൊണ്ട് 63 കുഞ്ഞുങ്ങളാണ് മരിച്ചത്. 8 ഡോക്‌ടര്‍മാരെയും ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്‌തു. പിന്നീട് 7 പേരെ തിരിച്ചെടുത്തു. മെഡിക്കല്‍ അശ്രദ്ധ, അഴിമതി എന്നീ കുറ്റങ്ങളില്‍ ക്‌ളീന്‍ചിറ്റ് കിട്ടിയിട്ടും എന്നെ പിരിച്ചുവിട്ടു. അച്ഛനമ്മമാര്‍ ഇപ്പോഴും നീതിക്ക് വേണ്ടി കാത്തുനില്‍ക്കുന്നു. നീതിയാണോ, അനീതിയാണോ? നിങ്ങള്‍ തീരുമാനിക്ക്,” കഫീല്‍ ഖാന്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 12ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിനിടെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡോ. കഫീൽ ഖാനെ അറസ്‌റ്റ് ചെയ്‌തിരുന്നു. ദേശസുരക്ഷാ നിയമം ഉപയോഗിച്ചായിരുന്നു ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നടപടി.
എന്നാല്‍ അദ്ദേഹത്തിനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ അലഹാബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാന് ജാമ്യം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. തുടർന്ന് സെപ്റ്റംബര്‍ 2നാണ് മഥുര ജയിലില്‍ നിന്ന് ഡോ കഫീല്‍ ഖാന്‍ മോചിതനായത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഉണ്ടായ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ച സാഹചര്യം ഉണ്ടായിരുന്നു. അന്ന് സ്വന്തം ചിലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചതിനെ തുടർന്ന് കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. അന്ന് മുതലാണ് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ നിരന്തരം പ്രതികാര നടപടികളുമായി രംഗത്ത് വരാൻ തുടങ്ങിയത്.
Read also: ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടാൻ ബിജെപി ശ്രമം; സച്ചിൻ പൈലറ്റ്