ലഖ്‌നൗ: യുപി ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാനെ പിരിച്ചുവിട്ട് സര്‍ക്കാർ നടപടി. ഇക്കാര്യം സര്‍ക്കാര്‍ വക്‌താവ് സ്‌ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയതിനെ തുടർന്ന് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 12ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിനിടെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഈ വര്‍ഷം ജനുവരിയിലാണ് ഡോ. കഫീൽ ഖാനെ അറസ്‌റ്റ് ചെയ്‌തത്. ദേശസുരക്ഷാ നിയമം ഉപയോഗിച്ചായിരുന്നു ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നടപടി.
എന്നാല്‍ അദ്ദേഹത്തിനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ അലഹാബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാന് ജാമ്യം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. തുടർന്ന് സെപ്റ്റംബര്‍ 2നാണ് മഥുര ജയിലില്‍ നിന്ന് ഡോ. കഫീല്‍ ഖാന്‍ മോചിതനായത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഉണ്ടായ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ച സാഹചര്യം ഉണ്ടായിരുന്നു. അന്ന് സ്വന്തം ചിലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചതിനെ തുടർന്ന് കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. അന്ന് മുതലാണ് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ നിരന്തരം പ്രതികാര നടപടികളുമായി രംഗത്ത് വരാൻ തുടങ്ങിയത്.
Read also: ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ കോടതി മുറിയില്‍ മരിച്ച നിലയില്‍