ന്യൂഡെല്‍ഹി: ഡോ. കഫീല്‍ ഖാനെ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട യുപി സര്‍ക്കാരിന്റെ നടപടി ദുരുദ്ദേശ്യപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കഫീൽ ഖാനെ ഉപദ്രവിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും നീതി തേടിയുള്ള പോരാട്ടത്തില്‍ ഡോ. കഫീല്‍ ഖാനൊപ്പം കോണ്‍ഗ്രസ് നിലയുറപ്പിക്കുമെന്നും പ്രിയങ്ക ട്വീറ്റില്‍ കുറിച്ചു.
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകവെയാണ് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. ഈ നീക്കം ഭരണഘടനയ്‌ക്ക് മുകളിലല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്ന് പ്രിയങ്ക മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ തനിക്കെതിരെ ആരോപിച്ചിരുന്ന മെഡിക്കല്‍ അശ്രദ്ധ, അഴിമതി എന്നീ കുറ്റങ്ങളില്‍ ക്‌ളീന്‍ചിറ്റ് കിട്ടിയിട്ടും തന്നെ പിരിച്ചു വിട്ടിരിക്കുകയാണ് എന്നായിരുന്നു ഡോ. കഫീൽ ഖാന്റെ പ്രതികരണം. കഴിഞ്ഞ ഡിസംബര്‍ 12ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിനിടെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡോ. കഫീൽ ഖാനെ അറസ്‌റ്റ് ചെയ്‌തിരുന്നു. ദേശസുരക്ഷാ നിയമം ഉപയോഗിച്ചായിരുന്നു ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നടപടി.
എന്നാല്‍ അദ്ദേഹത്തിനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ അലഹാബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാന് ജാമ്യം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. തുടർന്ന് സെപ്റ്റംബര്‍ 2നാണ് മഥുര ജയിലില്‍ നിന്ന് ഡോ കഫീല്‍ ഖാന്‍ മോചിതനായത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഉണ്ടായ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ച സാഹചര്യം ഉണ്ടായിരുന്നു. അന്ന് സ്വന്തം ചിലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചതിനെ തുടർന്ന് കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. അന്ന് മുതലാണ് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ നിരന്തരം പ്രതികാര നടപടികളുമായി രംഗത്ത് വരാൻ തുടങ്ങിയത്.
Read also: അസമിലെ വാഹനാപകടം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു