ലഖ്നൗ: ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ യുപി പോലീസ് അനധികൃതമായി തടങ്കലിൽ വെച്ചിരുന്ന ഡോ.കഫീൽ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അലിഗഡ് സർവകലാശാലയിൽ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ ദേശ സുരക്ഷാ നിയമം (എൻഎസ്എ ) ചുമത്തി ജയിലിൽ അടച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലാണ് അറസ്റ്റിലേക്ക് നയിച്ച പ്രസംഗം നടന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ പേരിലുള്ള ദേശ സുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകൾ ഒഴിവാക്കിയ കോടതി എത്രയും പെട്ടെന്ന് തന്നെ ജയിൽ മോചിതനാക്കുവാൻ ഉത്തരവിടുകയായിരുന്നു.
ജനുവരിയിലാണ് ഡോ.ഖാൻ പോലീസ് കസ്റ്റഡിയിലായത്. തുടർന്ന് ഫെബ്രുവരി 13ന് അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് ഇദ്ദേഹത്തിനെതിരെ ദേശസുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തുകയും ജയിലിൽ അടക്കുകയും ചെയ്തു. രണ്ട് തവണയായി മൂന്നു മാസം വീതം ഇദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടുകയായിരുന്നു. കഫീൽ ഖാന്റെ മാതാവായ നുസ്ഹത്ത് പർവീണിന്റെ ഹർജിയിലാണ് ഹൈകോടതിയുടെ മനുഷ്യത്വപരമായ ഇടപെടൽ ഉണ്ടായത്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂരും ജസ്റ്റിസ് സൗമിത്ര ദയാലും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഫീൽ ഖാന് നേരെ ചുമത്തിയ എൻഎസ്എ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നും അന്യായമായി അദ്ദേഹത്തെ തടങ്കലിൽ വെക്കാൻ പോലീസിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിനാധാരമായ പ്രസംഗം അക്രമമോ, വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഉള്ളതല്ലെന്നും കോടതി വിധിയിലൂടെ വ്യക്തമാക്കി.
2017ൽ ഗൊരഖ്പൂരിലെ ബിആർഡി ആശുപത്രിയിൽ ഉണ്ടായ അപകടത്തിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ മരണപ്പെട്ടിരുന്നു. ഈ സംഭവത്തിൽ സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടിയ കഫീൽ ഖാനെതിരെ സർക്കാർ നടപടി ഉണ്ടാവുകയും ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയും ചെയ്തിരുന്നു.നിലവിൽ മഥുര ജയിലിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്.