കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട് പുറത്ത്. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരിവസ്‌തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരിച്ചു. ഫോറൻസിക് പരിശോധനയിലാണ് ഇത് തെളിഞ്ഞത്. ഇത് സംബന്ധിച്ച റിപ്പോർട് കോടതിക്ക് കൈമാറി. പ്രതിയുടെ രക്‌തം, മൂത്രം എന്നിവയിൽ മദ്യത്തിന്റേയോ മറ്റു ലഹരിവസ്‌തുക്കളുടെയോ സാന്നിധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്‌തമാക്കി.
കേസുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്താൻ ഇടയാക്കിയ സാഹചര്യം പ്രതിയായ സന്ദീപിനുള്ളിലെ ലഹരി മൂലമായിരുന്നു എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. എന്നാൽ, ഇയാളുടെ പരിശോധനാ ഫലത്തിൽ കൃത്യം നടന്ന ദിവസം പ്രതിയുടെ ശരീരത്തിൽ ലഹരിയുടെ അംശം ഇല്ലായിരുന്നുവെന്നാണ് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത്.
പ്രതി ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. കഴിഞ്ഞ മാസം പത്തിനാണ് കോട്ടയം സ്വദേശിനിയായ വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ പ്രതി ജി സന്ദീപിനെ പോലീസുകാർ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു ആക്രമണം. ഒപ്പം ഉണ്ടായിരുന്ന പോലീസുകാരെയും സന്ദീപ് കുത്തി. പുറകിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ വന്ദനാ ദാസ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
Most Read: കാലവർഷം കേരളാ തീരത്തേക്ക്; വരും ദിവസങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യത