കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് വിമർശിച്ച വന്ദനയുടെ മാതാപിതാക്കൾ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. സുരക്ഷാ വീഴ്‌ചകൾ പരിശോധിച്ചില്ലെന്നും, സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹരജിയിൽ കുടുംബം ആരോപിക്കുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് മെയ് പത്തിനാണ് ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ആശുപത്രിയിൽ വെച്ച് കുത്തേറ്റ ശേഷം വന്ദനദാസ് നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യ പ്രശ്‌നം ഉണ്ടായിരുന്നില്ല. എന്നാൽ, ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന കാര്യത്തിൽ സംശയം ഉണ്ടെന്നാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം.
മാത്രമല്ല, സംഭവ സമയത്തും സ്‌ഥലത്തും പോലീസുകാർ, ഡോക്‌ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനക്കടുത്ത് ഉണ്ടായിരുന്നു. എന്നാൽ, ഇവർ എന്തുകൊണ്ടാണ് വന്ദനദാസിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള മുൻകൈയെടുത്തില്ല തുടങ്ങിയ സംശയങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. പോലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, സംഭവ സമയത്ത് പ്രതിയായ സന്ദീപ് ലഹരിവസ്‌തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരിക്കുന്ന റിപ്പോർട് പുറത്തുവന്നിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ഇത് തെളിഞ്ഞത്. ഇത് സംബന്ധിച്ച റിപ്പോർട് കോടതിക്ക് കൈമാറിയിരുന്നു. പ്രതിയുടെ രക്‌തം, മൂത്രം എന്നിവയിൽ മദ്യത്തിന്റേയോ മറ്റു ലഹരിവസ്‌തുക്കളുടെയോ സാന്നിധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്‌തമാക്കിയിരുന്നു.
വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്താൻ ഇടയാക്കിയ സാഹചര്യം പ്രതിയായ സന്ദീപിനുള്ളിലെ ലഹരി മൂലമായിരുന്നു എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. എന്നാൽ, ഇയാളുടെ പരിശോധനാ ഫലത്തിൽ കൃത്യം നടന്ന ദിവസം പ്രതിയുടെ ശരീരത്തിൽ ലഹരിയുടെ അംശം ഇല്ലായിരുന്നുവെന്നാണ് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത്.
Most Read: ലുസെയ്ൻ ഡയമണ്ട് ലീഗ് ജാവലിൻത്രോ; വിജയക്കുതിപ്പ് തുടർന്ന് നീരജ് ചോപ്ര