കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ, താഹ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് എം.ആർ അനിത പിൻമാറിയതോടെ ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ വിചാരണ കോടതിയിൽ സമർപ്പിച്ച ഹരജി തള്ളിയിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ ജാമ്യ നടപടികൾ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് വിചാരണ കോടതിയിൽ എൻഐഎ നൽകിയത്.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കൾ കഴിഞ്ഞ 10 മാസമായി തടവിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അലനും താഹക്കും കൊച്ചിയിലെ എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയാണ് ജാമ്യം. കേസിൽ ഇരുവർക്കും എതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്നും പുസ്തകങ്ങൾ, മുദ്രാവാക്യങ്ങൾ, ഡയറി എൻട്രി എന്നിവ ഈ വകുപ്പ് ചുമത്തുന്നതിനുള്ള തെളിവുകൾ അല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.