ന്യൂഡെൽഹി: 25 ഇന്ത്യൻ നാവികരടങ്ങിയ എണ്ണക്കപ്പലിന് നേരെ ദക്ഷിണ ചെങ്കടലിൽ ഡ്രോൺ ആക്രമണം. യെമനിലെ ഹൂതി വിമതരാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്. ഗാബണിൽ രജിസ്‌റ്റർ ചെയ്‌ത എംവി സായിബാവ എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് യുഎസ് സേന അറിയിച്ചു. ഗാബണിൽ രജിസ്‌റ്റർ ചെയ്‌തതെങ്കിലും ഇന്ത്യൻ അധീനതയിലുള്ള കപ്പലാണിത്.
25 നാവികരും ഇന്ത്യക്കാരാണ്. ടാങ്കറിന് ചെറിയ കേടുപാടുകൾ ഉണ്ടായെങ്കിലും ആർക്കും ആളപായമില്ല. നോർവേയിൽ രജിസ്‌റ്റർ ചെയ്‌ത എംവി ബ്ളാമെനർ എന്ന ഓയിൽ ടാങ്കറിന് നേരെ വിഫലമായ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് എംവി സായിബാവയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുഎസിന്റെ ആരോപണം. എന്നാൽ, എണ്ണക്കപ്പലിന് സമീപം പതിച്ചത് യുഎസ് മിസൈൽ ആണെന്ന് ഹൂതി വിമതരും ആരോപിച്ചു.
ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വ്യാപാര കപ്പലായ എംവി ചെം പ്ളൂട്ടോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ചെങ്കടലിൽ മറ്റൊരു ഡ്രോൺ ആക്രമണവും ഉണ്ടാകുന്നത്. ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നാണെന്നായിരുന്നു അമേരിക്ക ആരോപിച്ചിരുന്നത്. എന്നാൽ, ആക്രമണവുമായി ബന്ധമില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഘേരി പ്രതികരിച്ചിരുന്നു.
Most Read| ഭീകരാക്രമണം; കരസേനാ മേധാവി ജമ്മു കശ്‌മീരിലേക്ക്- പ്രവർത്തനങ്ങൾ വിലയിരുത്തും