റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്ക്. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആകെ എട്ട് പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേർ ബിഹാർ സ്വദേശികളാണെന്നാണ് വിവരം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടുതവണയാണ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണമുണ്ടായത്. മൂന്ന് ബംഗ്‌ളാദേശ് പൗരൻമാർക്കും ഒരു നേപ്പാൾ സ്വദേശിക്കും ഒരു സൗദി പൗരനും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു ബംഗ്‌ളാദേശ് പൗരന്റെ നില ഗുരുതരമാണെന്ന് അറബ് സഖ്യസേന വക്‌താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്ക് അറിയിച്ചു.
ചൊവ്വാഴ്‌ച രാവിലെ 9.06ഓട് കൂടിയാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിന് നേരെ വന്ന സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ സൗദി സഖ്യസേന തകർക്കുകയായിരുന്നു. ഇതിന്റെ അവശിഷ്‌ടങ്ങൾ പതിച്ചാണ് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാരായ എട്ട് പേർക്ക് പരിക്കേറ്റത്. വിമാനത്താവളത്തിൽ പാർട്ടിക്ക് ചെയ്‌തിരുന്ന സൗദി എയർലൈൻസിന്റെ ബോയിങ് 320 വിമാനത്തിനും ചില ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ മറ്റൊരു ഡ്രോൺ ആക്രമണവും അബഹ വിമാനത്താവളത്തിന് നേരെ ഉണ്ടായെങ്കിലും സൗദി സഖ്യസേന ഇത് പരാജയപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാശനഷ്‌ടങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. രണ്ട് ആക്രമണത്തിലൂടെ ഹൂതികൾ യുദ്ധക്കുറ്റത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് സൗദി സഖ്യസേന ആരോപിച്ചു.
Also Read: ഇന്ത്യക്കാരുടെ മടങ്ങി വരവ്; ഇന്ത്യയും താലിബാനും ചർച്ച നടത്തി