മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിവിധി ഇന്ന്. ഉച്ചയോടെ മുംബൈയിലെ എൻഡിപിഎസ് സെഷൻസ് കോടതിയാണ് വിധി പറയുക.
ഒക്‌ടോബർ 14ന് ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായിരുന്നു എങ്കിലും വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ആര്യൻ ഖാന് ലഹരിക്കടത്തുമായി യാതൊരു ബന്ധവും ഇല്ലെന്നും, ആര്യനെ കസ്‌റ്റഡിയിൽ എടുത്തത് കപ്പലിൽ നിന്നല്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. കൂടാതെ ആര്യൻ ലഹരി ഉപയോഗിക്കുകയോ, കൈവശം വെക്കുകയോ ചെയ്‌തിട്ടില്ലാത്ത സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും രണ്ടുദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ, ആര്യന്റെ ജാമ്യാപേക്ഷയെ എൻസിബി ശക്‌തമായി എതിർത്തു. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും, പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നുമാണ് എൻസിബി കോടതിയിൽ വ്യക്‌തമാക്കിയത്. ആര്യൻ ഉൾപ്പടെ കേസിൽ അറസ്‌റ്റിലായ പ്രതികൾക്ക് ലഹരിക്കടത്തുമായി ശക്‌തമായ ബന്ധമുണ്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് എൻസിബി. ഇവരുടെ വാട്‍സ്ആപ്പ് ചാറ്റുകളിൽ നിന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും വ്യക്‌തമാക്കിയ എൻസിബി, ഇവർ വിദ്യാർഥികളാണെന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും കോടതിയിൽ കൂട്ടിച്ചേർത്തു.
ഈ മാസം മൂന്നാം തീയതി അറസ്‌റ്റിലായ ആര്യൻ ഖാൻ നിലവിൽ ആർതർ റോഡ് ജയിലിലാണ് കസ്‌റ്റഡിയിൽ കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്‌റ്റ് ചെയ്‌തു.
Also Read: ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ പ്രശസ്‌തരുടെ ജൻമദിനാഘോഷം നിരോധിച്ചു