തിരുവനന്തപുരം: കെ സുധാകരൻ എംപിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ. ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിലൂടെ കോൺഗ്രസിന്റെ സംഘപരിവാർ മനസാണ് വെളിപ്പെട്ടതെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.
ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോൺഗ്രസ് കാണുന്നുണ്ടോ? ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. എല്ലാതൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാൻ മനുസ്‌മൃതി പഠിച്ചാൽപോരാ. മാനവിക മൂല്യങ്ങൾ പഠിക്കണം. കോൺഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്‌മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണ്. വിഷം വമിക്കുന്ന ജാതിബോധമാണ് കോൺഗ്രസിന്.
തുടർച്ചയായി മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’ എന്നുപറഞ്ഞ് കോൺഗ്രസും ബിജെപിയും ഒരുപോലെ ആക്ഷേപിക്കാൻ ശ്രമിക്കുകയാണ്. ഇരുകൂട്ടരുടെയും മനസിലെ കട്ടപിടിച്ച ജാതിബോധമാണ് ഇത്തരം അധിക്ഷേപ പരാമർശം ഉന്നയിക്കുവാൻ പ്രേരിപ്പിക്കുന്നത്. ആധുനിക സമൂഹത്തിന് പാകമാകാത്ത അപരിഷ്‌കൃത മനസിന് ഉടമകളാണിവർ. ഡിവൈഎഫ്‌ഐ സംസ്‌ഥാന വ്യാപകമായി ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’യുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തില്‍ ആയിരുന്നു സുധാകരന്‍ എംപി മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്തിരിക്കുന്നു എന്നായിരുന്നു പരാമര്‍ശം. ഇതിൽ അപമാനിക്കണോ അഭിമാനക്കണോയെന്ന് സിപിഎം പ്രവർത്തകർ ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു.