കൊച്ചി: മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മന്ത്രിയുടെ മൊഴി പരിശോധനയിലാണെന്നും ക്ലീൻ ചിറ്റ് ഇത് വരെ നൽകിയിട്ടില്ല എന്നുമാണ് ഇ.ഡി സൂചിപ്പിക്കുന്നത്. ജലീലിന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടർക്കു കൈമാറി.
മന്ത്രി ഇ.പി ജയരാജന്റെ മകൻ ജെയ്‌സൺ ജയരാജൻ അടക്കമുള്ളവർ അന്വേഷണ പരിധിയിലാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ രണ്ട് ദിവസമാണ് ജലീലിനെ ഇ.ഡി ചോദ്യം ചെയ്‌തത്. എങ്കിലും ക്ലീൻ ചിറ്റ് നൽകുന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ല.
മന്ത്രിയുടെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനു പുറമേ മതഗ്രന്ഥങ്ങളുടെ പേരിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം മന്ത്രിയെ വീണ്ടും ചെയ്യാൻ തീരുമാനിച്ചത്. ചോദ്യം ചെയ്‌ത ദിവസങ്ങളിൽ നൽകിയ മന്ത്രിയുടെ മൊഴിയിൽ വ്യക്തത ഉണ്ടായിരുന്നില്ലെന്നും പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയിരുന്നില്ലെന്നും ഇ.ഡി വ്യക്തമാക്കി.
മന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കില്ല എന്ന് വാദിച്ചു കൊണ്ട് പുറത്ത് വന്ന വാർത്തകളെല്ലാം ഇ.ഡി നിഷേധിച്ചിരിക്കുകയാണ്. വേണ്ടി വന്നാൽ ഇനിയും മന്ത്രിയെ ചോദ്യം ചെയ്യുമെന്നും അതിനു ശേഷം മാത്രമേ ക്ലീൻ ചിറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Related News: മൊഴി തൃപ്തികരം; കെ.ടി ജലീലിന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്