തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റില്‍ സുരക്ഷാവീഴ്ച. സ്‌കോളര്‍ഷിപ്പിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമുള്ള അപേക്ഷ സമര്‍പ്പിക്കാനായി തയ്യാറാക്കിയ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിലെ വിവരങ്ങളാണ് ചോര്‍ന്നത്. വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ആര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ വെബ്‌സൈറ്റില്‍ തുറന്ന് കിടക്കുകയാണ്. ഇവ ആര്‍ക്ക് വേണമെങ്കിലും വളരെ എളുപ്പത്തിൽ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും.
2.68 ലക്ഷം പേരുടെ പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ പകര്‍പ്പുകളുള്‍പ്പെടെയാണ് വെബ്‌സൈറ്റില്‍ തുറന്നു കിടക്കുന്നത്. ഈ ഫോള്‍ഡറിന് 15 ജിബിയോളം വലിപ്പമുണ്ട്. 6 ജിബിയോളം വലിപ്പമുള്ള ഫോള്‍ഡറിലാണ് പ്രൊഫൈല്‍ ചിത്രങ്ങളുള്ളത്. ഓരോ ഫോള്‍ഡറിലും രണ്ട് ലക്ഷത്തിലേറെ ഫയലുകളാണുള്ളത്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ് വെയർ എന്‍ജിനീയറായ അഖിലേഷ്.ബി യാണ് ഈ വിവരം കണ്ടെത്തിയത്.
ലോഗ് ഇന്‍ ഐഡി ഉള്ള ആര്‍ക്കും വെബ്‌സൈറ്റിലെ ഫോള്‍ഡറുകളിലേക്ക് വളരെ എളുപ്പം പ്രവേശിക്കാനാകുമെന്ന് അഖിലേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് അറിവുള്ള ആളുകള്‍ക്ക് ലോഗ് ഇന്‍ ചെയ്യാതെയും ഇവിടെ പ്രവേശിക്കാനും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും സാധിക്കുമെന്ന് അഖിലേഷ് വ്യക്തമാക്കി. ഫയലുകള്‍ ബാക് അപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ വന്ന പാളിച്ചയാണ് ഈ സുരക്ഷാ വീഴ്ചക്ക് ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സ്വകാര്യ ഡാറ്റ വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. കേരളാ സര്‍വകലാശാലയുടെ വെബ്‌സൈറ്റിലും മുമ്പ് സുരക്ഷാവീഴ്ച സംഭവിച്ചിരുന്നതായി അഖിലേഷ് പറഞ്ഞു. തുടര്‍ന്ന് ഈ വിവരം കേരളാ സര്‍വകലാശാലയെ ഇ-മെയില്‍ വഴി അറിയിക്കുകയും അധികൃതര്‍ സുരക്ഷാ വീഴ്ച പരിഹരിക്കുകയും ചെയ്തിരുന്നു.