ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വെസ്‌റ്റ് ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 50ഓളം മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റിക്‌ടർ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പല ഗ്രാമങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് ഉണ്ടായ ഭൂചലനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുപതോളം പേരും മരിച്ചു 24 പേർ അതാത് സ്‌ഥലങ്ങളിലും മരണപ്പെട്ടതായാണ് റിപ്പോർട്. കുറഞ്ഞത് 300 പേർ ചികിൽസയിലുമുണ്ട്. കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയതിൽ ഭൂരിഭാഗം പേർക്കും പരിക്കുകൾ ഉണ്ടായിരുന്നു. -സിയാൻജൂർ അഡ്‌മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന വിവരം. തലസ്‌ഥാനമായ ജക്കാർത്തയിൽ നിന്ന് 75 കിലോമീറ്റർ തെക്കുകിഴക്കായി സിയാൻജൂരിൽ 10 കിലോമീറ്റർ (6.2 മൈൽ) താഴ്‌ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു,
നാശനഷ്‌ടത്തിന്റെ വ്യാപ്‍തി ബന്ധപ്പെട്ടവർ വിലയിരുത്തുകയാണ്. കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയവരാണ് കൂടുതലും മരിച്ചത്. നിരവധി കെട്ടിടങ്ങൾ തകർന്നതിനാൽ മരണസംഖ്യ വർധിക്കാനിടയുണ്ടെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ഭൂചലനത്തെ തുടർന്നുള്ള സുനാമിക്ക് സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്.
Most Read: തീവ്രവാദത്തിന് മതമില്ലെന്ന് തിരിച്ചറിയുന്നു; വലിയ ഭീഷണി തീവ്രവാദ ഫണ്ടിങ് -അമിത് ഷാ