തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നീക്കം ശക്‌തം. ബിനീഷിന്റെ മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ ഇഡി തീരുമാനിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇഡിയുടെ നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐജിക്ക് ഇഡി കത്ത് നൽകി. ബിനീഷിന്റെ ആസ്‌തികളുമായി ബന്ധപ്പെട്ട് നേരത്തെയും ഇഡി രജിസ്‌ട്രേഷൻ ഐജിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ നിർദ്ദേശം നൽകിയത്. ബിനീഷിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകൾ കണ്ടെത്തി നൽകാനാണ് രജിസ്‌ട്രേഷൻ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്‌തികളും മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിന്റെ ആസ്‌തിവകകളുമാണ് തേടുന്നത്.
Also Read: ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ആസ്‌തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇഡി ഓഫീസ് കഴിഞ്ഞ മാസമാണ് സംസ്‌ഥാന രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നത്. സ്വത്തുവകകൾ തങ്ങളുടെ അനുമതിപ്രകാരം അല്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു. അറസ്‌റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടൽ നടപടികൾ പൂർത്തിക്കാനാണ് ഇഡിയുടെ നടപടി. ഇതിന്റെ ഭാഗമായാണ് കേസിൽ ഉൾപെട്ടിട്ടുള്ളവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി തീരുമാനിച്ചത്.