പാലക്കാട്: ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പ്രഥമ പരിഗണന നൽകിയാണ് രക്ഷാദൗത്യം തുടരുന്നത്. യുവാവിനെ പുറത്ത് എത്തിക്കാനുള്ള ദൗത്യം പുലർച്ച മാത്രമേ സാധ്യമാകു എന്നാണ് ലഭ്യമാകുന്ന വിവരം.
ഇന്നലെയാണ് ചെറാട് സ്വദേശിയായ ബാബു ട്രക്കിംഗിനിടെ മലയിടുക്കില്‍ കുടുങ്ങിയത്. രണ്ടു രാത്രിയും ഒരു പകലും പിന്നിട്ടിട്ടും ബാബുവിന് ജീവജലം എത്തിക്കാൻ സാധ്യമായിട്ടില്ല. പാലാക്കാട് കളക്‌ടർ മൃണ്‍മയി ജോഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (National Disaster Response Force) 6 അംഗങ്ങൾ രക്ഷാ പ്രവർത്തനത്തിലുണ്ട്. ഇവരെകൂടാതെ വനം വകുപ്പ്, അഗ്‌നിരക്ഷാ സേന അംഗങ്ങളും വഴികാട്ടികളും ഉൾപ്പെടുന്ന സംഘം മലയുടെ മുകളിലുണ്ട്. ഇന്ത്യൻ ആർമിയുടെ സംഘവും രക്ഷാ ദൗത്യത്തിന് യാത്ര പുറപ്പെട്ടിട്ടുണ്ട്.
ഊട്ടിയിലെ വെല്ലിംഗ്ട്ടണില്‍ നിന്നുള്ള കരസേനാ ദൗത്യസംഘം നിലവില്‍ മലയുടെ മുകളിലേക്ക് ഭക്ഷണവും വെള്ളവുമായി പോയിട്ടുണ്ട്. ഒപ്പം ഫോറസ്‌റ്റിന്റെ ടീമും വഴികാട്ടികളായി പ്രദേശവാസികളുടെ ടീമും അനുഗമിക്കുന്നു. മലയാളിയായ ലഫ്.കേണല്‍ ഹേമന്ദ് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കേരളാ പൊലീസിന്റെ ഹൈ ഓള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ടീമും രക്ഷാദൗത്യത്തിനായി സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
പര്‍വതാരോഹണ രക്ഷാപ്രവര്‍ത്തനത്തിലെ വിദഗ്‌ധരാണ് ആര്‍മി ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാര്‍ഗില്‍ ഓപറേഷന്‍, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയില്‍ പങ്കെടുത്തവർ ഉൾപ്പെടുന്ന കരുത്തുറ്റ സംഘമാണ് എത്തുക. പകല്‍ സമയത്ത് യുവാവിന് ഭക്ഷണമടക്കം എത്തിക്കാന്‍ ഡ്രോണുകള്‍ വഴിയും രക്ഷപെടുത്താന്‍ ഹെലികോപ്റ്റര്‍ വഴിയും ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
കോസ്‌റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്‌തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ ഹെലികോപ്റ്റര്‍ അന്തരീക്ഷത്തിൽ നിയന്ത്രിച്ചു നിര്‍ത്താനോ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി.
മലമുകളിൽ എത്തുന്ന ദേശീയ ദുരന്ത പ്രതികരണ സേനയും ആർമിയും രക്ഷാ പ്രവര്‍ത്തനത്തിനുള്ള വിവിധ ഘട്ടങ്ങൾ എങ്ങനെയെന്നത് പുലരും മുൻപ് തീരുമാനിക്കും. വിവിധ രീതിയിലുള്ള ദൗത്യമാണ് ആവിഷ്‍കരിക്കുക. പുലര്‍ച്ചയോടെ നടപടികള്‍ തുടങ്ങും. എയര്‍ലിഫ്റ്റിങ് ഉൾപ്പടെയുള്ള 4 പദ്ധതികളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. വെള്ളവും മരുന്നും ഭക്ഷണവും എത്തിച്ചുനൽകാനുള്ള പദ്ധതി പുലരും മുൻപ് പൂർത്തീകരിക്കും. ശേഷമേ രക്ഷാദൗത്യം ആരംഭിക്കു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ അംഗങ്ങളെ കൂടാതെ ബംഗളൂരുവില്‍ നിന്നാണ് ആർമി കമാന്‍ഡോസ് മലമ്പുഴയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ബംഗളൂരു യെലഹങ്ക വിമാനത്താവളത്തില്‍നിന്ന് എഎന്‍-32 വിമാനമാണ് സുലൂരിലേക്ക് തിരിച്ചത്. സുലൂരില്‍ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലേക്ക് എത്താമെന്നാണ് കണക്ക് കൂട്ടൽ.
Most Read: മഞ്ഞുവീഴ്‌ച; അരുണാചലിൽ കാണാതായ സൈനികരുടെ മരണം സ്‌ഥിരീകരിച്ചു