കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീ അണയ്‌ക്കാനുള്ള ശ്രമം ഇന്നും തുടരും. തീപിടിത്തം ഉണ്ടായി എട്ടാം ദിവസമായ ഇന്നും കൊച്ചിയിലെ വിവിധയിടങ്ങളിൽ മാലിന്യപ്പുക വമിക്കുന്നത് തുടരുകയാണ്. തീ അണയ്‌ക്കാൻ 65ഓളം ഹിറ്റാച്ചികൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്‌ടറുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പ്രദേശത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി, തൃക്കാക്കര, മരട്, തൃപ്പുണിത്തുറ നഗരസഭാ പരിധികളിൽ അവധി ബാധകമാണ്. വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, അങ്കണവാടി, ഡേ കെയർ എന്നിവയ്‌ക്കും അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം, വിവാദങ്ങൾ നിലനിൽക്കെ, എറണാകുളം ജില്ലാ കളക്‌ടറായി എൻഎസ്‌കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും. രാവിലെ ഒമ്പതരയ്‌ക്ക് കാക്കനാട് കളക്റ്ററേറ്റിൽ എത്തി ഉമേഷ് ചമതലയേൽക്കും. നിലവിലെ എറണാകുളം ജില്ലാ കളക്‌ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്‌ഥലം മാറ്റി. ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തം വിവാദമായ പശ്‌ചാത്തലത്തിലാണ് എറണാകുളം ജില്ലാ കളക്‌ടർ ആയിരുന്ന രേണുരാജിനെ സ്‌ഥലം മാറ്റിയത്.
തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹാജരായ കളക്‌ടർ രേണുരാജ് വലിയ വിമർശനമാണ് നേരിട്ടത്. ജില്ലാ കളക്‌ടറുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തി രേഖപ്പെടുത്തിയ കോടതി, ദുരന്ത നിവാരണച്ചട്ടം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിയില്ലെന്നും നിരീക്ഷിച്ചു. നഗരത്തിൽ വിഷപ്പുക പടർന്നതിനെ തുടർന്ന് ഏഴാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി പ്രഖ്യാപിച്ചത് നേരത്തെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
Most Read: ‘അനധികൃത കുടിയേറ്റക്കാരെ തടവിലാക്കി നാടുകടത്തും’; മുന്നറിയിപ്പുമായി ഋഷി സുനക്