കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പോലീസ്. പിന്നിൽ വ്യക്‌തികളോ സംഘടനകളോ ഉണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഷാറൂഖ് സെയ്‌ഫിയുടെ രണ്ടു വർഷത്തെ നീക്കങ്ങൾ പോലീസ് അന്വേഷിക്കും. ഫോൺകോളുകളും ചാറ്റുകളും പരിശോധിക്കും.
അതേസമയം, ഷൊർണൂരിൽ നിന്ന് പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് നിഗമനം. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ നൽകിയ സൂചനകൾ കൂടി കണക്കിലെടുത്താണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ ചോദ്യം ചെയ്യുന്നത്.
എന്നാൽ, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പ്രതി ആവർത്തിച്ച് നിഷേധിക്കുകയാണ്. ബോഗികൾ അടക്കം തീയിട്ട് തീവ്രവാദ സ്വഭാവമുള്ള അക്രമണത്തിനാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോൺകോളുകളും യാത്രാ വിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. ഷാറൂഖ് സെയ്‌ഫി ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധം പുലർത്തിയോ എന്നും പരിശോധിക്കുന്നുണ്ട്.
ആക്രമണം നടന്ന ദിവസം പുലർച്ചെ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിലാണ് ഷാറൂഖ് സെയ്‌ഫി കേരളത്തിൽ എത്തിയതെന്നാണ് മൊഴി. ഇയാൾക്ക് ഒരു പരിചയവുമില്ലാത്ത സ്‌റ്റേഷനിൽ എത്തി പെട്രോൾ അടക്കം വാങ്ങി ആക്രമണത്തിന് തയ്യാറെടുത്തതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. കൊലക്കുറ്റം ചുമത്തിയെങ്കിലും യുഎപിഎ ചുമത്തുന്ന കാര്യത്തിൽ പോലീസ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
Most Read: അദാനിയുടെ പേരിനൊപ്പം കോൺഗ്രസ് വിട്ടവരുടെ പേരും; പരിഹസിച്ച് രാഹുൽ