കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആക്രമണം പരീക്ഷണം ആയിരുന്നോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. മറ്റൊരു വമ്പൻ ആക്രമണത്തിന് മുന്നോടിയായുള്ള ‘ടെസ്‌റ്റ് ഡോസ്’ എന്ന നിലയിലാണ് ഇപ്പോഴുണ്ടായ സംഭവമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആക്രമണത്തിന് ഷാരൂഖിന് പ്രൊഫഷണൽ പരിശീലനം ലഭിച്ചിരുന്നില്ലയെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
ഇയാൾ മുമ്പും കേരളത്തിൽ എത്തിയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ആക്രമണം നടന്ന ദിവസം പുലർച്ചെ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിലാണ് ഷാറൂഖ് സെയ്‌ഫി കേരളത്തിൽ എത്തിയതെന്നാണ് മൊഴി. ഇയാൾക്ക് ഒരു പരിചയവുമില്ലാത്ത സ്‌റ്റേഷനിൽ എത്തി പെട്രോൾ അടക്കം വാങ്ങി ആക്രമണത്തിന് തയ്യാറെടുത്തതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.
പ്രതിക്ക് ഡെൽഹിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്. എന്നാൽ, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പ്രതി ആവർത്തിച്ച് നിഷേധിക്കുകയാണ്. ബോഗികൾ അടക്കം തീയിട്ട് തീവ്രവാദ സ്വഭാവമുള്ള അക്രമണത്തിനാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോൺകോളുകളും യാത്രാ വിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. ഷാറൂഖ് സെയ്‌ഫി ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധം പുലർത്തിയോ എന്നും പരിശോധിക്കുന്നുണ്ട്.
Most Read: കേരളത്തിൽ ഇന്ന് 1801 കോവിഡ് കേസുകൾ; മരണവും കൂടുന്നു, സൂക്ഷ്‌മത അനിവാര്യം- വീണാ ജോര്‍ജ്