കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ജില്ലാക്കോടതി ഇന്ന് ഉച്ചക്ക് ശേഷം വാദം കേൾക്കും. ഇന്നത്തെ വിധിയനുസരിച്ചാണ് പൊലീസ് അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുക.
എംഎൽഎ തന്നെ പലയിടങ്ങളിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ചതായി യുവതി നൽകിയ പുതിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ആവർത്തിച്ചുള്ള പീഡനക്കുറ്റം കൂടി ചുമത്തി നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 376(2)(എൻ) വകുപ്പു ഉൾപ്പെടുത്തിയിട്ടുണ്ട്. പെരുമ്പാവൂരിലെ വീട്, കോവളത്തെ റിസോർട്ട്, കളമശേരിയിലെ ഫ്‌ളാറ്റ്, തിരുവനന്തപുരം പേട്ടയിലെ യുവതിയുടെ വീട് എന്നിവിടങ്ങളിൽ വച്ചു പീഡിപ്പിച്ചെന്നാണ് യുവതി അവകാശപ്പെടുന്നത്.
എൽദോസിനെതിരെ ക്രിമിനൽ കേസ് എടുത്തതായുള്ള കത്ത് നിയമസഭാ സ്‌പീക്കർ എഎൻ ഷംസീറിന് ജില്ലാ ക്രൈംബ്രാഞ്ച് ആസ്‌ഥാനത്ത് നിന്ന് രണ്ടു ദിവസം മുൻപ് കൈമാറിയിരുന്നു. കത്തിൽ, എംഎൽഎക്കെതിരെ കേസെടുക്കാൻ സ്‍പീക്കറുടെ അനുമതി ആവശ്യമില്ലെന്നും വിവരം സ്‌പീക്കറെ അറിയിച്ചാൽ മതിയാകും എന്നതാണ് നിയമമെന്നും കത്തിൽ പറയുന്നുണ്ട്.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ കൂടി എൽദോസിനെതിരെ ചുമത്തിയിട്ടുണ്ട്. നാളത്തേക്ക് ഒളിവിലിരുന്ന് കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള വകുപ്പുകൂടി ചേർത്തേക്കും.
എല്‍ദോസ് ബലാൽസംഗം ചെയ്‌തെന്ന സ്വകാര്യസ്‌കൂള്‍ അധ്യാപികയുടെ പരാതിയില്‍ പ്രധാന സാക്ഷി ഇവരുടെ സുഹൃത്താണ്. ഒരു കുറ്റവും ചെയ്യാത്ത തന്നെ ചതിച്ച സാക്ഷിക്കും കുടുംബത്തിനും യേശു തക്കതായ മറുപടി നൽകുമെന്നും പണത്തിനു വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക എന്നും ഞാൻ അതിജീവിക്കുമെന്നും രേഖപ്പെടുത്തിയ ശാപസന്ദേശം സാക്ഷിയായ ഈ സുഹൃത്തിന് വാട്‌സാപ്പ് വഴി അയച്ചതായാണ് പുതിയ പരാതി. കഴിഞ്ഞ ദിവസം രാത്രി 2.10 ഓടെയാണ് സാക്ഷിയുടെ വാട്‌സാപ്പിലേക്ക് എല്‍ദോസിന്റെ സന്ദേശമെത്തിയത്.
യുവതി പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പണത്തിന് വേണ്ടിയുള്ള ട്രാപ്പാണെന്നും വർഷങ്ങളുടെ ഗൂഢാലോചനയിലൂടെയാണ് എൽദോസുമായി അടുത്തതെന്നും ഫോൺ മോഷ്‌ടിച്ചാണ് യുവതി കടന്നതെന്നുമാണ് പ്രതിഭാഗ ആരോപണം. അതേസമയം, പാർട്ടി നേതാക്കൾക്കോ അന്വേഷണ ഉദ്യോഗസ്‌ഥർക്കൊ ഇതുവരെ എൽദോസ് കുന്നപ്പിള്ളിയെ ഫോണിൽ പോലും ബന്ധപ്പെടാൻ സാധിച്ചിട്ടുമില്ല.
Most Read: ഉൾകാഴ്‌ചയുടെ നിലവിളക്കുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രസമിതി