തിരുവനന്തപുരം : നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതിയിൽ ഹരജി നൽകിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും, ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹരജിയിലൂടെ മാത്രമേ തിരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്ന് കമ്മീഷന്‍ ഹൈക്കോടതിയിൽ വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് വിജ്‌ഞാപനം വന്ന ശേഷം തിരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടുന്നത് സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം തന്നെ നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ തലശ്ശേരിയിലെയും, ഗുരുവായൂരിലെയും എൻഡിഎ സ്‌ഥാനാർഥികൾ നൽകിയ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഇന്ന് ഹരജിക്കാരുടെ ഭാഗം പൂർണമായും കേട്ട കോടതി നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും അന്തിമവിധി പുറപ്പെടുവിക്കുക. നാളെ ഉച്ചക്ക് 12 മണിക്കാണ് ഹൈക്കോടതി ഹരജി വീണ്ടും പരിഗണിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്‌ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്‌തമാക്കി യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ രംഗത്ത് വന്നിരുന്നു. കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ശബരിമലയിലെ ആചാരസംരക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നടപടി സ്വീകരിക്കുമെന്നും തേജസ്വി വ്യക്‌തമാക്കി.
Read also : തിരഞ്ഞെടുപ്പ് പ്രചരണം; രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ എത്തുന്നു