തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയില്‍ പാര്‍ട്ടിക്കകത്ത് അസ്വസ്‌ഥതകൾ പുകയുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്‌റ്റര്‍ പ്രതിഷേധം. തിരുവനന്തപുരത്താണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറുള്ളു എന്നാ പറയുന്നേ, കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരും’ എന്നാണ് പോസ്‌റ്ററില്‍ പറഞ്ഞിരിക്കുന്നത്. എംഎല്‍എ ഹോസ്‌റ്റലിന് മുന്നിലാണ് ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
‘കെപിസിസിയിലെ സുഖ ജീവിതം ഉപേക്ഷിക്കുമെന്നോ ശിവ ശിവ ചിന്തിക്കാന്‍ പോലും വയ്യ. പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ച കോടികളുടെ ഫണ്ട് പിന്നെ ആര് ചിലവഴിക്കും ? കുടുംബത്തിനൊപ്പം ആര്‍ഭാട ജീവിതം ആര് നയിക്കും ? ഒരു ജോലിയുമെടുക്കേണ്ട, ആരോടും മറുപടി പറയേണ്ട. ചോദ്യം ചോദിച്ചാല്‍ പൊട്ടാത്ത ഇംഗ്ളീഷ് പറയാം. തടിതപ്പാം,’ എന്നും പോസ്‌റ്ററില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയണമെന്ന ആവശ്യം ശക്‌തമാണ്. കോണ്‍ഗ്രസിനകത്ത് പുനഃസംഘടന നടത്തണമെന്ന ആവശ്യവും ഉയർന്നതിന് പിന്നാലെ പാര്‍ട്ടിയിൽ പുനഃസംഘടന നടത്താന്‍ തീരുമാനം എടുത്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്‌ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാര്‍ട്ടി ഭാരവാഹിത്വത്തിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച് എംഎല്‍എമാര്‍, മണ്ഡലങ്ങളിലെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി പ്രസിഡണ്ടുമാര്‍ എന്നിവരോട് റിപ്പോര്‍ട് തേടിയിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം ചേരുന്ന രാഷ്‌ട്രീയകാര്യ സമിതിക്ക് മുമ്പ് റിപ്പോര്‍ട് സമര്‍പ്പിക്കാനാണ് നിർദ്ദേശം.
Read Also: വിദേശ സഹായം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെൽ രൂപീകരിച്ചു