കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും ഫ്ളയിംഗ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്‌ടറാണ് ഇക്കാര്യം അറിയിച്ചത്.
അനധികൃത പണമിടപാടുകള്‍, മദ്യ വിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. പിടിച്ചെടുക്കപ്പെടുന്ന തുക സ്‌ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും.
സീനിയര്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലവനായ സ്‌ക്വാഡില്‍ സീനിയര്‍ പോലിസ് ഓഫീസര്‍, നാല് സായുധ പോലിസുകാര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരും ഉള്‍പ്പെടുന്നു.
ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും വീഡിയോ സര്‍വയലൻസ് ടീമുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സ്‌ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട പോസ്‌റ്ററുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍, പൊതുപരിപാടികളിലും റാലികളിലും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ വീഡിയോ സര്‍വയലൻസ് ടീം പകര്‍ത്തും. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ പ്രസംഗങ്ങളും വീഡിയോയില്‍ പകര്‍ത്തും. പെരുമാറ്റച്ചട്ട ലംഘനങ്ങളുണ്ടോ എന്ന് പരിശോധിക്കാനാണിത്.
Malabar News: ജില്ലയിൽ എയ്‌ഡ്‌സ്, ക്ഷയ രോഗങ്ങളുടെ വ്യാപനം കുറഞ്ഞു