തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. പുതിയ നിരക്കുകൾ ഈ മാസം 12നോ 13നോ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചേക്കും. അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധമാണ് നിരക്ക് വർധിപ്പിക്കുക. നാല് വർഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വർധനക്കാണ് വൈദ്യുതി ബോർഡ് അപേക്ഷ നൽകിയിരുന്നത്.
റഗുലേറ്ററി കമ്മീഷൻ മെയ് 23ന് തെളിവെടുപ്പ് പൂർത്തിയാക്കി. ജൂണിൽ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്‌റ്റേ വന്നു. അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വർധനക്ക് കളമൊരുങ്ങുന്നത്. വൈദ്യുതി ബോർഡ് ഇത് സംബന്ധിച്ച റിപ്പോർട് 11നും 12നുമായി കമ്മീഷന് സമർപ്പിക്കും. പിന്നാലെ തന്നെ തീരുമാനവും വരും.
അതേസമയം, ജീവനക്കാരുടെ പെൻഷൻ ബാധ്യത ഉപയോക്‌താക്കളിൽ നിന്ന് ഈടാക്കരുതെന്ന കർശന വ്യവസ്‌ഥയും ഹൈക്കോടതി നൽകിയിട്ടുണ്ട്. അതേസമയം, റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനഃസ്‌ഥാപിക്കുന്നതിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ അടുത്ത മന്ത്രിസഭാ യോഗം തീരുമാനം എടുത്തേക്കും. 465 മെഗാവാട്ടിന്റെ കരാറാണ് കടുത്ത വൈദ്യുതി പ്രതിസന്ധി പരിഗണിച്ചു പുനഃസ്‌ഥാപിക്കാൻ ശ്രമിക്കുന്നത്.
Most Read| പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ വീഴ്‌ച; കെ മുരളീധരൻ