തൃശൂർ: പൂരത്തിൽ എഴുന്നളിപ്പിനായെത്തിച്ച ആന വിരണ്ടു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. വടക്കുംനാഥന്റെ മുന്നിലെത്തിയ ആന കുറച്ചുസമയം പൂരനഗരിയിൽ ആശങ്ക പരത്തിയെങ്കിലും പിന്നീട് ആനയെ തളച്ചു.
അതേസമയം, തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന് നടക്കും. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. അൽപസമയത്തിനകം തെക്കേ ഗോപുരത്തിലൂടെ ശാസ്‌താവ് വടക്കുംനാഥ ക്ഷേത്രത്തിനകത്തേക്ക് കയറും. ദേവഗുരു പ്രതിഷ്‌ഠ ആയതിനാൽ വടക്കുംനാഥനെ വണങ്ങാത്ത ഏക ദേവതയാണ് ശാസ്‌താവ്.
കണിമംഗലം ശാസ്‌താവ് എഴുന്നള്ളത്തോടെ പൂരത്തിന് ആരംഭം കുറിക്കുകയാണ്. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തള്ളി തുറന്നെത്തിയ മനോഹര കാഴ്‌ചയോടെ ഇന്നലെ പൂരവിളംബരത്തിന് തുടക്കമായിരുന്നു. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്‌തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്.
ഇത്തവണയും സ്‌ത്രീ സൗഹൃദ പൂരമാണ് ഒരുക്കിയിരിക്കുന്നത്. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ് രാവിലെ ഏഴിന് തുടങ്ങും. ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ് ഒന്നിനു പുറകെ ഒന്നായി എത്തും. മേളവും കുടമാറ്റവും ആസ്വദിക്കാൻ പൂര നഗരിയിലേക്ക് ജനം ഒഴുകും.
രാവിലെ പതിനൊന്നരക്കാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. രാത്രിയിൽ എഴുന്നള്ളിപ്പ് ആവർത്തിക്കും. നാളെ പുലർച്ചെ മൂന്നിനാണ് പൂരം വെടിക്കെട്ട്.
Most Read: ശ്രീലങ്കയിൽ കലാപം കൂടുതൽ ഇടങ്ങളിലേക്ക്; 5 മരണം