വയനാട്: ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാൻ ജനങ്ങളെ ഭീതിയിലാക്കി. ചൊവ്വാഴ്‌ച രാവിലെയാണ് പയ്യമ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെ ഭീതിയിലാക്കി ആനയിറങ്ങിയത്. രാവിലെ ആറേമുക്കാലോടെയാണ് ആനയിറങ്ങിയ വിവരം പ്രദേശവാസികൾ അറിയുന്നത്. കുറുവാ വനഭാഗത്തുനിന്ന് കബനി നീന്തിക്കടന്നാണ് ആനയെത്തിയത്.
മുട്ടങ്കര പയ്യമ്പള്ളി, ചെറൂരുവരെ ആനയെത്തി. തുടർന്ന് ഏഴരയോടെ ചെറൂരിൽ ആനയെ തുരത്താനുള്ള ശ്രമം വനംവകുപ്പും നാട്ടുകാരും ചേർന്ന് തുടങ്ങി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ 10 മണിയോടെ ആനയെ വനത്തിലേക്ക് തുരത്തി ഓടിച്ചു. വന്ന വഴിതന്നെയാണ് ആനയെ കുറുവ വനത്തിലെത്തിച്ചത്. പോയവഴിയിലെല്ലാം കൃഷിയുൾപ്പെടെ നശിപ്പിച്ചെങ്കിലും ജനങ്ങൾക്ക് നേരെ ആക്രമണം ഒന്നും ഉണ്ടായില്ല.
ജനവാസ കേന്ദ്രങ്ങളായതിനാൽ ആനയെ പ്രകോപിപ്പിക്കാത്ത തരത്തിലായിരുന്നു വനംവകുപ്പിന്റെ നടപടി. ആന കടന്നുപോകുന്ന ഭാഗത്തെ റോഡുകളിൽ ഗതാഗതം തടഞ്ഞ് ഒറ്റയാനെ വനഭാഗത്തേക്ക് കടത്തിവിട്ടു. ബേഗൂർ റെയ്ഞ്ച് ഓഫിസർ കെ രാകേഷ്, സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ കെകെ രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നടപടി.
മാസങ്ങൾക്കുമുമ്പ് ഒണ്ടയങ്ങാടിയിലെ തോട്ടത്തിൽ തമ്പടിച്ച ആന തന്നെയാണ് ചൊവ്വാഴ്‌ച പയ്യമ്പള്ളിയിൽ ഇറങ്ങിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇത്തവണയും ഒണ്ടയങ്ങാടിയിലെ തോട്ടം ലക്ഷ്യമാക്കിയാണ് ആന ഇറങ്ങിയതെന്നും മുമ്പും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആനയെ തുരത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Most Read: മലപ്പുറത്ത് മഴയിൽ കനത്ത നാശനഷ്‌ടങ്ങൾ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി