മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കാളികാവ് ടൗണിൽ ഇന്നലെ മുതൽ വെള്ളം കയറി. അടയ്‌ക്കാക്കുണ്ട്, കല്ലാമൂല, പെരിങ്ങാപ്പാറ തുടങ്ങിയ ഭാഗങ്ങളിലെ ചെറുപുഴകളും തോടുകളും കരകവിഞ്ഞു ഒഴുകുകയാണ്. അടയ്‌ക്കാക്കുണ്ട് ചെറുപുഴ, മഞ്ഞൾപ്പാറ പുഴ, കാളികാവ് പുഴ എന്നിവയെല്ലാം കരകവിഞ്ഞു. നിലമ്പൂർ- പെരുമ്പിലാവ് സംസ്‌ഥാന പാതയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.
കൊണ്ടോട്ടിയിൽ പാലത്തിന് സമീപം റോഡിൽ വലിയ കുഴി രൂപപ്പെട്ടതോടെ ഗതാഗതം നിരോധിച്ചു. കോടങ്ങാട്- കുന്നുംപുറം ക്രോസ് റോഡിൽ വലിയതോടിന് കുറുകെയുള്ള പാലത്തിന് സമീപമാണ് മണ്ണ് നീങ്ങി കുഴിയായത്. വാഴനാട്ടിലും അപകട സൂചന നൽകി റോഡ് അടച്ചു. റോഡ് അടച്ചതോടെ തിരൂരങ്ങാടി ഭാഗത്തേക്കുള്ള ബസുകൾ മേലെങ്ങാടി വഴി തിരിച്ചുവിട്ടു. വേങ്ങര പാക്കടപ്പുറായ മാടംചിന ഭാഗത്ത് താമസിക്കുന്ന ഷാഫിയുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് പാറ ഇടിഞ്ഞു വീണു.
മമ്പുറത്ത് കാസി റോഡിൽ ചൂട്ടാൻ മൻസൂറിന്റെ വീടിന്റെ പിൻവശം ഇടിഞ്ഞു വീണു. കൊണ്ടോട്ടി പുളിക്കലിൽ കോഴിക്കോട്-പാലക്കാട് റോഡിൽ ആലുങ്ങൽ ഭാഗത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ കൊട്ടപ്പുറം പള്ളിക്കൽ ബസാർ വഴിയാണ് പോകുന്നത്. വാഴയൂരിൽ ശക്‌തമായ മഴയിൽ കക്കോവ് കണ്ണാടിക്കുഴി മുഹമ്മദിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞു കിണർ താഴ്ന്നു. കൊണ്ടോട്ടി ദേശീയ പാതയിലും വെള്ളം കയറിയിട്ടുണ്ട്.
Most Read: ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി വിതരണം ചെയ്യണം; കേന്ദ്ര നിർദ്ദേശം