ന്യൂഡെൽഹി: കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി (അൺ അലോക്കേറ്റഡ് പവർ) സ്വന്തം ഉപഭോക്‌താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ.
വൈദ്യുതി വിതരണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ 15 ശതമാനം വൈദ്യുതി അൺ അലോക്കേറ്റഡ് പവർ ആയി സൂക്ഷിക്കുന്നുണ്ട്. ഇത് ആവശ്യമുള്ള സംസ്‌ഥാനങ്ങളിലെ ഉപഭോക്‌താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്രസർക്കാർ അനുവദിക്കും. ഉപഭോക്‌താക്കൾക്ക് വൈദ്യുതി എത്തിക്കാനുള്ള ഉത്തരവാദിത്തം വിതരണ കമ്പനികൾക്കാണ്. വിതരണ കമ്പനികൾ സ്വന്തം ഉപഭോക്‌താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവർ എക്‌സ്‌ചേഞ്ച് വഴി ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വിൽക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഉപഭോക്‌താകൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി സംസ്‌ഥാനങ്ങൾ അൺ അലോക്കേറ്റഡ് പവർ ഉപയോഗിക്കണം. അധിക വൈദ്യുതി ആവശ്യമുള്ള സംസ്‌ഥാനങ്ങളിലേക്ക് പുനർവിന്യസിക്കാൻ കഴിയുന്ന തരത്തിൽ കേന്ദ്ര സർക്കാരിന് വിവരം നൽകണമെന്നും നിർദ്ദേശമുണ്ട്. ഏതെങ്കിലും സംസ്‌ഥാനം തങ്ങളുടെ സേവനം നൽകാതെ ഉയർന്ന നിരക്കിൽ പവർ എക്‌സ്‌ചേഞ്ചുകളിൽ വൈദ്യുതി വിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയാൽ അത്തരം സംസ്‌ഥാനങ്ങളുടെ അൺ അലോക്കേറ്റഡ് പവർ പിൻവലിക്കുകയും ആവശ്യമുള്ള സംസ്‌ഥാനങ്ങൾക്ക് നൽകുകയും ചെയ്യുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
Also Read: അമിത ഭീതി വേണ്ട; അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ സജ്‌ജമെന്ന് മന്ത്രി