കണ്ണൂർ: ജില്ലയിലെ അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം തുടരുന്നു. കൂട്ടം തെറ്റി നടക്കുന്ന കാട്ടാനകളാണ് ഇപ്പോൾ പ്രദേശത്തെ വിവിധ പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ കീഴടക്കിയിരിക്കുന്നത്. കാണിച്ചാൽ പഞ്ചായത്തിലെ അണുങ്ങോട് പാമ്പാറയിൽ ജെയ്സൺ, പനച്ചിക്കൽ ജോസുകുട്ടി എന്നിവരുടെ കൃഷിയിടങ്ങളാണ് കാട്ടാനകൾ നശിപ്പിച്ചത്. ഇവിടെ ഉണ്ടായിരുന്ന തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ് കൃഷിയുൾപ്പടെ കാട്ടാനകളുടെ ആക്രമണത്തിൽ നശിച്ചു. വാഴകൃഷി പൂർണമായി നശിപ്പിച്ചിട്ടുണ്ട്. പ്ളാവുകളിൽ ഉണ്ടായിരുന്ന ചക്ക പറിച്ച് നിലത്തിട്ടു. ഓടംതോട് ഭാഗത്തും കാട്ടാന എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
‘ലക്ഷകണക്കിന് രൂപ ചെലവഴിച്ചാണ് കൃഷി ഇറക്കിയത്. കാട്ടാനകളുടെ ആക്രമണം മൂലം കൃഷിയിടങ്ങളിൽ നിന്ന് നിത്യ ചിലവിനുള്ള പണം പോലും ലഭിക്കുന്നില്ലെന്നും, ഇത് തുടർന്നാൽ ജീവിതം പട്ടിണിയിൽ അവസാനിക്കുമെന്നും കർഷകർ പറയുന്നു.’
പ്രദേശത്ത് മൂന്ന് ദിവസങ്ങളായി കാട്ടാനയെ തുരത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ. എത്രയും പെട്ടെന്ന് ഇതിനൊരു ശ്വാശ്വത പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.