കൊളംബോ: ശ്രീലങ്കയിൽ ഇന്നുമുതൽ വീണ്ടും അടിയന്തരാവസ്‌ഥ. ആക്‌റ്റിങ് പ്രസിഡണ്ട് റനിൽ വിക്രമസിംഗേ ആണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. അതേസമയം രാജ്യത്തെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടു.
പ്രക്ഷോഭകർ ആക്റ്റിംഗ് പ്രസിഡണ്ട് റനിൽ വിക്രമ സിംഗേക്കെതിരെയും നിലപാട് കടുപ്പിക്കുകയാണ്. നാട്ടുകാർ പുറത്താക്കുന്നതിനു മുമ്പ് വിക്രമസിംഗേ സ്വയം ഒഴിഞ്ഞു പോകണമെന്നതാണ് പ്രക്ഷോഭകരുടെ മുദ്രാവാക്യം.
ഇതിനിടെ ശ്രീലങ്കയിൽ ഇന്ധന വില കുറച്ചു. റെനിൽ വിക്രമസിംഗേയുടെ നിർദ്ദേശം കണക്കിലെടുത്താണ് അടിയന്തര നടപടിയെന്നോണം ഇന്ധനവില കുറച്ചത്. പെട്രോളിന് 20 രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്.
20ന് നടക്കുന്ന പ്രസിഡണ്ട് വോട്ടെടുപ്പിൽ എംപിമാർക്ക് സ്വതന്ത്ര വോട്ടവകാശത്തിന് അവസരമൊരുക്കുമെന്നും റനിൽ വിക്രമസിംഗേ അറിയിച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ എംപിമാരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടി എടുക്കാനും വിക്രമസിംഗേ നിർദ്ദേശം നൽകി.
കൂടാതെ ജനകീയ പ്രക്ഷോഭത്തിനിടെ വീടുകൾ തകർക്കപ്പെട്ട ഭരണകക്ഷി എംപിമാർക്ക് വീട് വെച്ച് നൽകുമെന്നും വിക്രമസിംഗേ അറിയിച്ചു. എംപിമാരെ ഫോണിൽ ബന്ധപ്പെട്ടാണ് ആക്റ്റിംഗ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.
Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇപി ജയരാജന് മൂന്നാഴ്‌ചത്തെ യാത്രാവിലക്ക്