അബുദാബി: സ്വദേശിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകാനുള്ള യുഎഇയുടെ തീരുമാനം മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികളെ പ്രതികൂലമായി ബാധിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്‌ധ തൊഴിലുകളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അബ്‍ദുല്ല അല്‍ ഗര്‍ഗാവി വ്യക്‌തമാക്കിയിരുന്നു. കൂടാതെ ആരോഗ്യ മേഖലയില്‍ 5 വര്‍ഷത്തിനിടെ 10,000 സ്വദേശി നഴ്‌സുമാരെ നിയമിക്കാനുള്ള പദ്ധതിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ആരോഗ്യ മേഖലയിൽ ഉൾപ്പടെ യുഎഇയുടെ തീരുമാനം മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളുടെ അവസരങ്ങൾ കുറക്കുകയും, നിലവിൽ ജോലി ചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തു. കൂടാതെ സ്വദേശി നഴ്‌സുമാരെ നിയമിക്കുന്നതിനായി വിപുലമായ പരിശീലന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നഴ്‌സിംഗ് ബിരുദ കോഴ്‌സിന് പുറമേ ഹെല്‍ത്ത് അസിസ്‌റ്റന്റ്സ്, എമര്‍ജന്‍സി മെഡിസിന്‍ ഹയര്‍ ഡിപ്ളോമ എന്നീ കോഴ്‌സുകൾ ആരംഭിക്കുമെന്നും ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അബ്‍ദുല്ല അല്‍ ഗര്‍ഗാവി പുറത്തിറക്കിയ പദ്ധതി രേഖകള്‍ വ്യക്‌തമാക്കുന്നു.
നഴ്‌സിംഗ്, പ്രോഗ്രാമിംഗ്, അക്കൗണ്ടിംഗ് പോലുള്ള മേഖലകളില്‍ സ്വകാര്യ രംഗത്ത് ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ച് ആദ്യത്തെ 5 വര്‍ഷവും സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കും. ഇത്തരത്തിൽ പ്രതിമാസം പരമാവധി 5,000 ദിര്‍ഹം വരെ നല്‍കും. കൂടാതെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ മക്കളുടെ പരിചരണത്തിനായി ഓരോ കുട്ടിക്കും 800 ദിര്‍ഹം വീതം നല്‍കുകയും ചെയ്യും. ഇങ്ങനെ ഒരാളിന് പ്രതിമാസം 3,200 ദിര്‍ഹം വരെ നല്‍കാന്‍ 125 കോടി ദിര്‍ഹം നീക്കി വെക്കാനും തീരുമാനമായിട്ടുണ്ട്.
Read also: സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘ജോജി’