അബുദാബി: സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതികൾ ഊർജിതമാക്കി യുഎഇ. സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങൾ സ്വദേശിവൽക്കരണം ശക്‌തമായി നടക്കുന്നതിന് പിന്നാലെയാണ് യുഎഇയും പദ്ധതികൾ ഊർജിതമാക്കുന്നത്. സ്വകാര്യമേഖലയിലെ അതിവിദഗ്ധ തസ്‍തികകളിൽ വർഷത്തിൽ 2 ശതമാനം എന്ന തോതിൽ 2026നകം സ്വദേശിവൽക്കരണം 10 ശതമാനം ആക്കി ഉയർത്തുകയാണ് യുഎഇ ലക്ഷ്യം വെക്കുന്നത്.
ഐടി മേഖല ഉൾപ്പടെയുള്ള തസ്‍തികകളിലുള്ള മലയാളികൾ അടക്കമുള്ള വിദേശികൾ ഇതോടെ ആശങ്കയിലാണ്. അൻപതോ അതിൽ അധികമോ തൊഴിലാളികളുള്ള കമ്പനികളിലെ അതിവിദഗ്ധ തസ്‍തികകളിലാണ് ഇപ്പോൾ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. കൂടാതെ നിയമനത്തിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്ന കമ്പനികൾക്ക് സർക്കാർ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.
2 ശതമാനം എന്ന തോത് മറികടന്ന് മൂന്നിരട്ടി സ്വദേശിവൽക്കരണം നടപ്പാക്കുന്ന കമ്പനികൾക്കാണ് വൻ ആനുകൂല്യം പ്രഖ്യാപിച്ചത്. ഇവരുടെ വിദേശ തൊഴിലാളി വർക്ക് പെർമിറ്റ് ഫീസ് നിലവിലെ 3,750 ദിർഹത്തിന് പകരം 250 ആക്കി കുറച്ചു. കൂടാതെ രണ്ടിരട്ടി സ്വദേശിവൽകരണം നടപ്പാക്കുന്നവർക്കും മൂന്നിലൊന്ന് തുക(1,200 ദിർഹം) ആക്കുകയും ചെയ്‌തു.
Read also: ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം