തേഞ്ഞിപ്പലം: രാഷ്‌ട്രീയ ബന്ധമുള്ള കരാർ ജോലിക്കാരെ നിയമിക്കുന്നതിനായി പരിചയ സമ്പന്നരായ ഉദ്യോഗസ്‌ഥൻമാരെ ഒഴിവാക്കുന്നുവെന്ന പരാതി വാസ്‌തവ വിരുദ്ധമാണെന്ന് കാലിക്കറ്റ് സർവകലാശാല. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് കരാർ, ദിവസ വേതന ജീവനക്കാരെ നിയമിക്കുന്നതെന്നും സർവകലാശാല സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സർവകലാശാലയിലെ ടെക്‌നീഷ്യൻ നിയമനം ചോദ്യം ചെയ്‌ത ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സർവകലാശാലയുടെ റിപ്പോർട്ടിൽ പറയുന്നു. ചേലേമ്പ്ര സ്വദേശി രാജേഷ് പട്ടേൽ സമർപ്പിച്ച ഹരജിയിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വികെ ബീനാകുമാരി രജിസ്‌റ്റർ ചെയ്‌ത കേസിലാണ് സർവകലാശാല വിശദീകരണം സമർപ്പിച്ചത്. സർവകലാശാലയിലെ ടെക്‌നിഷ്യൻ തസ്‌തികയിൽ തുടർനിയമനം നൽകാത്തതിന് എതിരെയാണ് രാജേഷ് പട്ടേൽ പരാതി സമർപ്പിച്ചത്. എന്നാൽ പരാതിക്കാരന് ഐടിഐ സർട്ടിഫിക്കറ്റ് ഇല്ലെന്ന് സർവകലാശാല രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു.
അതേസമയം, ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇടപെടാനാവില്ലെന്നാണ് കമ്മീഷൻ ഉത്തരവിൽ പറയുന്നത്.
Read also: കാട്ടുപന്നി ശല്യം രൂക്ഷം; നശിപ്പിക്കുന്നത് ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍