ശ്രീനഗർ: കശ്‌മീരിൽ സൈനികർ ഭീകരരുമായി നടത്തുന്ന ഏറ്റുമുട്ടലിൽ രണ്ടു പട്ടാളക്കാർ വീരമൃത്യു വരിച്ചു. കോഴിക്കോട് കൊയിലാണ്ടി, തിരുവങ്ങൂര്‍ സ്വദേശിയായ 42കാരൻ നായിക് സുബേദാര്‍ എം ശ്രീജിത്ത്, ആന്ധ്ര സ്വദേശിയായ ജസ്വന്ത് റെഡ്‌ഢി എന്നിവരാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായും സൈന്യം സ്‌ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ, രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭീകരരില്‍ നിന്ന് എകെ 47 തോക്കുകളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു പ്രാദേശിക ചാനലുകൾ പറയുന്നു. വ്യാഴാഴ്‌ച രാത്രിയോടെ നിയന്ത്രണ രേഖക്ക് സമീപം സുന്ദര്‍ബനി സെക്‌ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെ നടത്തിയ ഏറ്റുമുട്ടലിലാണ് ആളപായം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്‌മീരിൽ ഭീകരരുടെ ആക്രമണം തുടരുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് പ്രദേശങ്ങളിൽ അശാന്തി പരത്തുകയെന്ന പുതിയ മാര്‍ഗമാണ് ഭീകരര്‍ സ്വീകരിച്ചിരിക്കുന്നത്. വിവിധ സൈനിക താവളങ്ങള്‍ക്ക് സമീപം അഞ്ചിലേറെ തവണ ഡ്രോണുകള്‍ എത്തിയതായി സൈന്യം കണ്ടെത്തിയിരുന്നു.
ഇന്നലെ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സുരക്ഷാ സേന വധിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. പുൽവാമ, കുൽഗാം ജില്ലകളിലാണ് സുരക്ഷാ സേനയും വിവിധ ഭീകരസംഘടനകളിലെ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
കോഴിക്കോട് ജില്ലയിൽ തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ചേമഞ്ചേരി പൂക്കാട് പ്രദേശത്ത് ശ്രീജിത്ത് ഈയിടെ പുതിയ വീട് നിര്‍മിച്ചിരുന്നു. ജീവിതപങ്കാളി ഷജിന. അതുല്‍ജിത്ത്, തന്‍മയ ലക്ഷ്‌മി എന്നിവരാണ് മക്കള്‍.
Most Read: അറസ്‌റ്റിലായ ശേഷം സ്‌റ്റാൻ സ്വാമിയെ ചോദ്യം ചെയ്‌തിട്ടില്ല; അഭിഭാഷകന്റെ വെളിപ്പെടുത്തൽ