റിയാദ് : കോവിഡിനെ തുടർന്ന് രാജ്യത്ത് നിർത്തിവച്ചിരുന്ന വിനോദ പരിപാടികൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് സൗദി. കർശന നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും പരിപാടികളിൽ പങ്കെടുക്കാൻ ആളുകൾക്ക് അനുമതി നൽകുക. കൂടാതെ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടാകുകയുള്ളൂ എന്നും അധികൃതർ വ്യക്‌തമാക്കി. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
40 ശതമാനം ആളുകൾക്ക് പ്രവേശനം നൽകികൊണ്ടായിരിക്കും വിനോദകേന്ദ്രങ്ങൾ പുനഃരാരംഭിക്കുക. കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് തവക്കൽന ആപ്പ് പരിശോധിച്ചായിരിക്കും വിനോദ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. കൂടാതെ സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ, അണുനശീകരണം തുടങ്ങിയ മാർഗ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.
വിനോദ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റ് ഓൺലൈനിലൂടെ മാത്രമായിരിക്കും ലഭ്യമാകുക. താപനില അളക്കൽ, ശ്വസന സംബന്ധമായ രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്നിവക്കായി എല്ലാ പ്രധാന പ്രവേശന കവാടങ്ങളിലും പരിശോധനാ കേന്ദ്രങ്ങൾ സ്‌ഥാപിക്കണം. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ അവർക്ക് പ്രവേശനം നിഷേധിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്‌സിന് യുകെയിൽ അംഗീകാരം