കണ്ണൂർ: എരുവേശി കള്ളവോട്ട് കേസില്‍ നിർണായക ഉത്തരവുമായി കോടതി. കേസിൽ പോലീസ് ഒഴിവാക്കിയ 25 പേരെയും പ്രതിചേർത്ത് കേസെടുക്കാൻ ഉത്തരവിട്ടു. യഥാർഥ വോട്ടര്‍മാരെ സാക്ഷികളാക്കി കേസില്‍ തുടരന്വേഷണം നടത്താനും തളിപ്പറമ്പ് ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കി.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ എരുവേശി യുപി സ്‌കൂളിലെ ബൂത്തിൽ 154 കള്ളവോട്ട് നടന്നുവെന്നും അതിന് ബൂത്ത് ഏജന്റ് ഉൾപ്പെടെ ആറു പേർ സഹായിച്ചെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് ജോസഫ് കൊട്ടുകാപ്പള്ളിയാണ് പരാതി നൽകിയത്.
വിദേശത്തുള്ളവരുടെയും ഇതര സംസ്‌ഥാനങ്ങളിൽ ഉള്ളവരുടെയും സൈന്യത്തിലുള്ളവരുടെയും വോട്ടുകൾ മറ്റുള്ളവർ ചെയ്‌തുവെന്നായിരുന്നു പരാതി. കുടിയാൻമല പോലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. ഇതേത്തുടർന്ന് പരാതിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളി കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണു പോലീസ് കേസെടുത്തത്. എന്നാല്‍ കള്ളവോട്ട് നടന്നതിന് തെളിവില്ലെന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇതോടെ എസ്‌ഐ അടക്കമുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി 2016 ഫെബ്രുവരിയിൽ ജില്ലാ കളക്‌ടർക്ക് നിര്‍ദേശം നല്‍കി.
Malabar News: കൃഷിസ്‌ഥലത്ത് നിന്നും വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു
ഈ രേഖകളുടെ അടിസ്‌ഥാനത്തില്‍ 58 കള്ളവോട്ടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് ഒഴിവാക്കിയവരെ പ്രതി ചേര്‍ത്ത് കേസില്‍ തുടരന്വേഷണം നടത്താന്‍ തളിപ്പറമ്പ് ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.