വൈത്തിരി: ആദിവാസികളുടെ തനത് ജീവിത ശൈലിയും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ ആദ്യഘട്ടം വൈത്തിരിയിൽ ഉൽഘാടനം ചെയ്‌തു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി എകെ ബാലനാണ് ഓൺലൈനായി പദ്ധതി ഉൽഘാടനം ചെയ്‌തത്. വിനോദ സഞ്ചാര വകുപ്പിന്റെ കൂടി പിന്തുണയോടെ തയാറാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അഞ്ചര കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിച്ചത്. 4.53 കോടി ടൂറിസം വകുപ്പ് രണ്ടാം ഘട്ടത്തിന് അനുവദിച്ചിട്ടുണ്ട്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ 50ഓളം പേർക്കു നേരിട്ടും 1,000 പേർക്ക് അല്ലാതെയും തൊഴിൽ ലഭ്യമാകും. ‘ഗദ്ദിക’ പോലെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ സംസ്‌കാരവും ജീവിത ശൈലിയും നാടിന് പരിചയപ്പെടുത്തുന്ന പദ്ധതിയാണ് എൻ ഊര്. പട്ടിക വർഗ വകുപ്പിന്റെ മറ്റൊരു ശ്രദ്ധേയ പദ്ധതിയാണ് ഗദ്ദിക. സഞ്ചരിക്കുന്ന പൈതൃക ഗ്രാമ പദ്ധതിയാണ് ഇത്.
Read also: ജയസൂര്യയുടെ നൂറാമനായി ‘സണ്ണി’ വരുന്നു
ഏറെ ജനശ്രദ്ധ ആകർഷിച്ച ഗദ്ദികയിലൂടെ അഞ്ച് കോടിയുടെ പൈതൃക ഉൽപന്നങ്ങൾ വിൽക്കാൻ സാധിച്ചു. നിരവധി ആദിവാസികൾക്ക് പദ്ധതിയിലൂടെ തൊഴിലവസരവും സാമ്പത്തിക പിന്തുണയും ലഭ്യമായി. ആമസോൺ പ്ളാറ്റ്‌ഫോമിൽ പോലും ഗദ്ദിക ഉൽപന്നങ്ങൾ ലഭ്യമാണ്.
വയനാട്ടിലെ ചിതറി കിടക്കുന്ന വിവിധ ഗോത്ര വിഭാഗങ്ങളുടെ സംസ്‌കാരവും പരമ്പരാഗത അറിവുകളും കോർത്തിണക്കി ആദിവാസി വിഭാഗങ്ങളുടെ ഉയർച്ചയും നാടിൻറെ ഉണർവും ലക്ഷ്യമാക്കിയാണ് എൻ ഊര് പദ്ധതി ആരംഭിച്ചത്. സംസ്‌ഥാന സർക്കാരിന്റെ പ്രിയദർശിനി തേയില എസ്‌റ്റേറ്റിന്റെ ലക്കിടി ഡിവിഷനിലെ 25 ഏക്കർ സ്‌ഥലത്താണ് പദ്ധതി. ജില്ലാ നിർമ്മിതി കേന്ദ്രയാണ് കെട്ടിട നിർമ്മാണം ഏറ്റെടുത്തത്.
Read also: യാത്രാക്‌ളേശത്തിന് ഒടുവില്‍ അന്ത്യം; അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു