ന്യൂഡെൽഹി: സംഘര്‍ഷങ്ങള്‍ക്കിടെ ഡെൽഹി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഇന്നും നാളെയുമായി മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നോര്‍ത്ത് ഡെൽഹി മുന്‍സിപ്പില്‍ കോര്‍പറേഷന്റെ തിരക്കിട്ട നീക്കങ്ങള്‍.
ഇന്ന് രാവിലെ തന്നെ കയ്യേറ്റ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. ക്രമസമാധാന പാലനത്തിനായി 400 പോലീസുകാരെ ആവശ്യപ്പെട്ട് കോര്‍പറേഷന്‍, ഡെൽഹി പോലീസിന് കത്ത് നല്‍കിയിട്ടുണ്ട്.അതേസമയം, സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. കലാപകാരികൾക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹി പോലീസിന് നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണിത്.
ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്ത സോനു ഷെയ്ഖ്, അക്രമത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന അൻസാർ, സലിം, ദിൽഷാദ്, ആഹിർ എന്നിവർക്ക് എതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ഹനുമാൻ ജയന്തി ദിനത്തിൽ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ സംഘർഷമുണ്ടായത് മുതൽ ആഭ്യന്തരമന്ത്രി സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.
എന്നാൽ, ശനിയാഴ്‌ച ഡെൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന അക്രമം ആസൂത്രിതമായിരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തിൽ സംഘർഷം ആസൂത്രിതമാണെന്ന് തോന്നുന്നില്ല. ഇപ്പോൾ അതെല്ലാം അപ്രതീക്ഷിതമായിരുന്നുവെന്ന് തോന്നുന്നു, എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും ഡെൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണർ ഡിപെന്ദർ പഥക് പറഞ്ഞു.
Most Read: സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സമ്മാനിച്ച് സൂര്യ