കോവിഡ് മഹാമാരിയുടെ വരവിന് ശേഷം രാജ്യം വീണ്ടും പൂവസ്‌ഥിതിയിലേക്ക് മാറുന്നതിനിടെ വീണ്ടും ആശങ്കക്ക് വഴിയൊരുക്കി ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് എക്‌സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട് ചെയ്‌തിരിക്കുകയാണ്. ഒമൈക്രോണിനെക്കാൾ 10 മടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഈ വകഭേദം എന്നത് ആശങ്ക വർധിപ്പിക്കുന്നു.
ജനുവരി 19ന് യുകെയിൽ ആണ് എക്‌സ്ഇ (BA.1-BA.2) വകഭേദം ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം 600ലധികം കേസുകൾ റിപ്പോർട് ചെയ്യുകയും സ്‌ഥിരീകരിക്കുകയും ചെയ്‌തതായി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) പറഞ്ഞു. എന്നാൽ, എക്‌സ്‌ഇ വകഭേദം കൂടുതൽ ഗുരുതരമാണെന്നതിന് തെളിവുകളൊന്നുമില്ല എന്നും, ഇതുവരെയുള്ള എല്ലാ ഒമൈക്രോൺ വകഭേദങ്ങളും തീവ്രത കുറഞ്ഞതാണെന്നും ഡബ്ള്യുഎച്ച്ഒ വ്യക്‌തമാക്കി.
ഒമൈക്രോൺ എക്‌സ്ഇയുടെ ലക്ഷണങ്ങൾ;
- രോഗലക്ഷണങ്ങൾ ചിലർക്ക് സൗമ്യവും മറ്റുള്ളവർക്ക് ഗുരുതരവുമാകാം. ഏറ്റവും പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നു.
- ഒരാളുടെ വാക്‌സിനേഷൻ നിലയും മുൻകാല അണുബാധകളിൽ നിന്ന് നേടിയ പ്രതിരോധശേഷിയും അനുസരിച്ച്, വൈറസിന്റെ ലക്ഷണങ്ങളും തീവ്രതയും ഓരോ വ്യക്‌തിയെയും ആശ്രയിച്ചിരിക്കും.
- പനി, തൊണ്ടവേദന, തൊണ്ടയിലെ കരകരപ്പ് , ചുമയും ജലദോഷവും, ചർമ്മത്തിലെ ചൊറിച്ചിലും നിറവ്യത്യാസവും, ദഹനനാളത്തിന്റെ അസ്വസ്‌ഥത തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ.
- ഹൃദയസംബന്ധമായ അസുഖം, ഹൃദയമിടിപ്പിലെ വ്യത്യാസം, നാഡീ രോഗങ്ങൾ എന്നിവയും തീവ്രത കൂടിയ അവസ്‌ഥയിൽ പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങളാണ്.
- ക്ഷീണവും തലകറക്കവും പ്രാരംഭ ലക്ഷണങ്ങളിൽ ചിലതാണ്. തുടർന്ന് തലവേദന, തൊണ്ടവേദന, പേശിവേദന, പനി എന്നിവയും ഉണ്ടാവാം.
- എന്നാൽ കൊറോണ വൈറസിന്റെ ഏറ്റവും സാധാരണമായ രോഗലക്ഷണങ്ങളായ മണവും രുചിയും നഷ്‌ടപ്പെടുന്നത് പുതിയ ഒമൈക്രോൺ വകഭേദം ബാധിച്ചവരിൽ അപൂർവ്വമായി മാത്രമേ റിപ്പോർട് ചെയ്യപ്പെടാറുള്ളൂ.
Most Read: സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ