ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുന്നതിനിടെ പരീക്ഷ നടത്തുന്നതിന് എതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സിബിഎസ്ഇ പോലുള്ള ബോർഡുകൾ നിരുത്തരവാദ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
‘കൊറോണ നമ്മുടെ രാജ്യത്തെ വീണ്ടും നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, പരീക്ഷകളുടെ അധിക സമ്മർദ്ദം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളോടുള്ള അനുകമ്പ പ്രതിഫലിപ്പിക്കുന്ന മാറ്റം വേണം.
നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷക്ക് ഹാജരാക്കുന്നത് സിബിഎസ്ഇ പോലുള്ള ബോർഡുകളുടെ നിരുത്തരവാദിത്വമാണ്. പരീക്ഷകൾ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യണം. അല്ലെങ്കിൽ തിരക്കേറിയ പരീക്ഷാ കേന്ദ്രങ്ങളിൽ കുട്ടികൾ നേരിട്ട് വരേണ്ടതില്ലാത്ത രീതിയിൽ ക്രമീകരിക്കണം’, പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
കോവിഡ് വ്യാപനം തീവ്രമായ സമയത്ത് 10, പ്ളസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി ഒരു ലക്ഷത്തോളം വിദ്യാർഥികൾ ഒപ്പിട്ട ഓൺലൈൻ ഹരജി കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ, പരീക്ഷ മാറ്റിവെക്കാൻ സാധിക്കില്ല എന്നായിരുന്നു പ്രതികരണം.
Read also: കയറ്റുമതി നിർത്തൂ, വാക്‌സിൻ ആവശ്യക്കാർക്ക് നൽകൂ; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ