കോഴിക്കോട്: കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ വിട്ടയച്ചു. അഞ്ചംഗ സായുധ സംഘം തട്ടിക്കൊണ്ടുപോയ ഊരള്ളൂര്‍ സ്വദേശി അഷ്‌റഫിനെ ഇന്ന് പുലര്‍ച്ചയോടെ കുന്ദമംഗലത്ത് ഇറക്കിവിടുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു. കാല്‍ ഒടിഞ്ഞ നിലയിലാണ്. തട്ടിക്കൊണ്ടുപോയവര്‍ ഭീഷണിപ്പെടുത്തുകയും ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ട്. അഷ്‌റഫ് കുന്ദമംഗലത്തും മാവൂരിനും ഇടയ്‌ക്കുള്ള തടിമില്ലിനടുത്താണ് ഉണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച മൊഴി.
ഇന്നലെ രാവിലെയാണ് അഷ്‌റഫിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. അഷ്‌റഫിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കൂടാതെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംസാരമുണ്ടായതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്‌തിരുന്നു.
അതേസമയം കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘത്തില്‍ അഷ്‌റഫ് കാരിയറായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മെയ് 26ന് റിയാദില്‍ നിന്നെത്തിയ ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ എത്തിച്ച സ്വര്‍ണം മറ്റാര്‍ക്കോ മറിച്ചുവിറ്റതോടെയാണ് ഇരുസംഘങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടായതും ഇയാളെ തട്ടിക്കൊണ്ടുപോയതും. വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Malabar News: കരിപ്പൂരിൽ നിന്ന് 32 ലക്ഷത്തിന്റെ സ്വർണമിശ്രിതം പിടികൂടി