തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ തുടരണോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. നിലവിൽ ജൂൺ 9 വരെയാണ് നിയന്ത്രണങ്ങൾ. രോഗ സ്‌ഥിരീകരണ നിരക്ക് ഉൾപ്പടെ പരിശോധിച്ച ശേഷമാകും സർക്കാർ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗമായിരിക്കും ലോക്ക്‌ഡൗണിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയതിന് ശേഷം മാത്രം ലോക്ക്‌ഡൗൺ പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശം.
നിലവിൽ ലോക്ക്‌ഡൗൺ പിൻവലിക്കുന്നത് രോഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണമാകുമെന്നും ഇവർ പറയുന്നു. എന്നാൽ, ടിപിആർ നിരക്ക് കുറഞ്ഞു വരുന്നതിനാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങാമെന്ന നിർദ്ദേശവും ചർച്ച ചെയ്യും. രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് വളരെ പെട്ടെന്ന് 15ലേക്ക് കുറഞ്ഞുവെങ്കിലും അതിന് ശേഷം കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. തുടർന്നാണ് ബുധനാഴ്‌ച വരെ നിബന്ധനകൾ കർശനമാക്കിയത്.
കടുത്ത നിയന്ത്രണങ്ങൾ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചതിനാൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്ന നിർദ്ദേശവും സർക്കാരിന് മുന്നിലുണ്ട്. മരണങ്ങളുടെ എണ്ണം കൂടുന്നതും ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ എല്ലാ വശങ്ങളും കണക്കിലെടുത്താകും സർക്കാരിന്റെ അന്തിമ തീരുമാനം.
Also Read: എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി; കുടിശികയായത് 13 മാസത്തെ തുക; ദുരിതം