തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തിര യോഗം വിളിച്ചു. സംസ്‌ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്‌തമായ മഴ ലഭിക്കാൻ സാധ്യത ഉള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്‌തമാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് അടിയന്തിര യോഗം വിളിച്ചത്.
മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് ഓൺലൈൻ വഴിയാണ് യോഗം നടത്തുക. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച 8 ജില്ലകളിലെ കളക്‌ടർമാരും യോഗത്തിൽ പങ്കെടുക്കും. സംസ്‌ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവർഷത്തിന് മുന്നോടിയായി അതിശക്‌തമായ മഴ കിട്ടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്കാണ് സാധ്യത.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. നാളെയും മറ്റന്നാളും സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്. കേരളത്തിന്റെ തീരദേശപാതയിലാണ് കൂടുതൽ മഴക്ക് സാധ്യത. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്കാണ് സാധ്യത.
മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന മഴക്ക് സാധ്യത ഉള്ളതിനാൽ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനെയും കരുതണമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്‌ചക്ക് ശേഷം സംസ്‌ഥാനത്ത് മഴ കുറഞ്ഞേക്കും.
Most Read: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ രാജിവെച്ചു