മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കോഴി മാലിന്യത്തിൽനിന്ന് എണ്ണ നിർമിക്കുന്ന ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 33 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഫാക്‌ടറി ജീവനക്കാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരുമുണ്ട്. സാരമായി പരിക്കേറ്റ രണ്ട് അഗ്‌നിരക്ഷാ സേനാംഗങ്ങളേയും സിവിൽ ഡിഫൻസ് അംഗത്തെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 22 പേർ പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിലും 6 പേർ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും ചികിൽസയിൽ കഴിയുകയാണ്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അമ്പലപ്പാറയിലെ ഫാക്‌ടറിയിൽ തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞു മണ്ണാർക്കാട് നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണക്കുന്നതിനിടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ സജിത്ത് (44), ഫയർ ആൻഡ് റസ്‌ക്യൂ സിവിൽ ഓഫിസർമാരായ രാജേഷ്, അഷറഫ്, രാജേഷ് കുമാർ, സുജിത്ത്, സജീഷ്, പ്രശാന്ത്, സിവിൽ ഡിഫൻസ് അംഗങ്ങളായ ഷമീർ പാറക്കോട്, റിയാസ് തിരുവിഴാംകുന്ന്, കുഞ്ഞയമു, ഫാക്‌ടറി ജീവനക്കാരായ അസം സ്വദേശി മുജീബ് റഹ്‌മാൻ, കുഴൽമന്ദം ചിതലി സ്വദേശി ചേന്നക്കോട് മഹേഷ് യുപി സ്വദേശി നൂറുദ്ദീൻ, കോഴിക്കഴി സ്വദേശി ജിത്തു, നാട്ടുകാരായ അമ്പലപ്പാറ കൂമഞ്ചേരി റഷീദ് (33), കോലോത്തൊടി ജംഷീർ (31), ചാച്ചിപ്പാടൻ അഫ്‌നാസ് (18), ചേലെക്കാടൻ അസ്‍ലം എന്നിവരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്.
Also Read: വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്